മുംബൈ: തീവ്ര മുസ്ലീം ചിന്താഗതിക്കാരെ രാഷ്ട്രീയക്കാർ വോട്ട് ബാങ്കായി ഉപയോഗിക്കുന്നുവെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. മുംബൈയിലെ പള്ളികളിലും മദ്രസകളിലും ധാരാളം പാകിസ്ഥാൻ അനുകൂലികൾ ഉണ്ട്. ഇവിടങ്ങളിൽ പരിശോധന നടത്തി പാകിസ്ഥാൻവാദികളെ എത്രയും വേഗം പിടികൂടണമെന്ന് രാജ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.
മുംബൈയിലെ പാകിസ്ഥാൻവാദികളെ കുറിച്ച് പൊലീസിന് വ്യക്തമായി അറിയാം. ആധാർ കാർഡ് പോലും ഇല്ലാത്ത ഇവർക്ക് രാഷ്ട്രീയക്കാർ താത്കാലിക ലാഭത്തിന് വേണ്ടി എല്ലാ ആനുകൂല്യങ്ങളും സംഘടിപ്പിച്ച് കൊടുക്കുകയാണെന്നും രാജ് താക്കറെ ആരോപിച്ചു.
മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഇനിയും തയ്യാറായില്ലെങ്കിൽ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് എം എൻ എസ് കടക്കും. പള്ളികൾക്ക് മുൻപിൽ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ കേൾപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും എം എൻ എസ് ആവർത്തിച്ചു.












