പാലക്കാട്: രാജ്യദ്രോഹികളുമായി മേശയ്ക്ക് ചുറ്റുമിരുന്ന് സമാധാനം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി. പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. സംഘടനയുടെ സാമ്പത്തിക സ്രോതസ്, ആയുധ പരിശീലനം എന്നിവ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഓർമ്മിപ്പിച്ചു.
രാജ്യം മുഴുവന്‍ കലാപത്തിന് ശ്രമിക്കുന്ന പോപ്പുലർ ഫ്രണ്ടുമായി ഒരു ചര്‍ച്ചയ്ക്കും ബിജെപിയോ ആര്‍എസ്എസോ തയ്യാറല്ല. പോപ്പുലര്‍ ഫ്രണ്ട് രാജ്യദ്രോഹ, രാജ്യവിരുദ്ധ സംഘടനയാണ്. അവരുടെ സാമ്പത്തിക ഇടപാടുകളില്‍ ഇ.ഡി പോലുള്ള ഏജന്‍സികളുടെ അന്വേഷണം ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
കഴിഞ്ഞ ആറു മാസത്തിനിടെ ഒരു സമാധാന യോഗവും നടത്തിയില്ല. സഞ്ജിത്ത് കൊല ചെയ്യപ്പെട്ടപ്പോഴും അരുൺ കുമാർ കൊല ചെയ്യപ്പെട്ടപ്പോഴും സമാധാന യോഗം നടന്നില്ല. അക്കാലത്തൊന്നും പാലക്കാട് ജില്ലയിൽ ക്രമസമാധാന പ്രശ്നം ഇല്ലാതെ നോക്കിയത് ബിജെപിയാണ്. സംഘടനയുടെ വിലപ്പെട്ട രണ്ട് ജീവനുകൾ നഷ്ടമായ സമയത്ത് പോലും യാതൊരു ക്രമസമാധന പ്രശ്നവും വിലാപ യാത്രകളിലോ സംസ്കാര ചടങ്ങുകളിലോ ഉണ്ടാകാതെ നോക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്ന് സി കൃഷ്ണകുമാർ വ്യക്തമാക്കി.
പാലക്കാട് ജില്ലയിൽ സമാധാനം ഉണ്ടാകണമെന്ന് തന്നെയാണ് ബിജെപിയുടെ ആഗ്രഹം. അതിനുള്ള എല്ലാ നടപടികളും തുടർന്നും ബിജെപി സ്വീകരിക്കും. പൊലീസും മറ്റ് സംവിധാനങ്ങളും കൃത്യമായി അവരുടെ ജോലി ചെയ്താൽ പാലക്കാട് ജില്ലയിൽ സമാധാനം ഉണ്ടാകുമെന്നും ബിജെപി വ്യക്തമാക്കി.
പാലക്കാട് ജില്ലയില്‍ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി- പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ് സി കൃഷ്ണകുമാർ.
Discussion about this post