ഗുവാഹത്തി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്സ്പ പിൻവലിക്കാൻ കഴിഞ്ഞത് ചരിത്രപരമായ നേട്ടമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. കശ്മീരിലും പട്ടാള നിയമം പിൻവലിക്കാൻ അനുകൂലമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. 1971ലെ ബംഗ്ലാദേശ് യുദ്ധവിജയാഘോഷങ്ങളിൽ പങ്കെടുക്കവെ അസാമിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ അഞ്ച് വർഷം സർക്കാർ സംവിധാനങ്ങളും സൈന്യവും നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്സ്പ പിൻവലിക്കാൻ സാധിച്ചത്. കശ്മീരിൽ നിന്നും എത്രയും വേഗം പട്ടാള നിയമം പിൻവലിക്കാൻ പറ്റുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കാൻ സൈന്യം കഠിന പരിശ്രമത്തിലാണ്. മണിപ്പൂരിലെയും നാഗലാൻഡിലെയും 15 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും അഫ്സ്പ പിൻവലിക്കാൻ കഴിഞ്ഞത് മോദി സർക്കാരിന്റെ കർമ്മ ശേഷി വ്യക്തമാക്കുന്നതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും സമാധാനവും സുസ്ഥിരതയും ഉറപ്പ് വരുത്താൻ സാധിച്ചു. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അസാമിലെ 23 ജില്ലകളിൽ നിന്നും അഫ്സ്പ പിൻവലിച്ചു. ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷം അശാന്തമായിരുന്ന അതിർത്തി സംസ്ഥാനങ്ങൾ ഇന്ന് ജനാധിപത്യത്തെ പൂർണമായും ഉൾക്കൊള്ളുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വലിയ മുതൽക്കൂട്ടാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post