തിരുവനന്തപുരം: വനിതാ പ്രൊഫസറെ ആക്രമിച്ച കേസിൽ സിപിഎം എ പിയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിന് അറസ്റ്റ് വാറണ്ട്. കലോത്സവ ഫണ്ട് കൈമാറിയില്ലെന്ന് ആരോപിച്ച് കേരള സർവകലാശാല സ്റ്റുഡന്റ്സ് സെന്റർ മേധാവിയും പ്രൊഫസറുമായ ടി വിജയലക്ഷ്മിയെ ആക്രമിച്ച കേസിലാണ് നടപടി. റഹിം ഉൾപ്പെടെ 14 പ്രതികളും പല തവണ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
2017 മാർച്ച് 30നായിരുന്നു സംഭവം. സ്റ്റുഡന്റ്സ് സെന്റർ ഡയറക്ടറായിരുന്ന വിജയലക്ഷ്മിയെ എസ് എഫ് ഐ നേതാക്കൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അഷിത, യൂണിയൻ സെക്രട്ടറി അമൽ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി പ്രതിൻസാജ് കൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അക്രമികൾ പേന കൊണ്ട് വിജയലക്ഷ്മിയെ കുത്തി പരിക്കേൽപ്പിക്കുകയും തലമുടി പിടിച്ച് വലിക്കുകയും ചെയ്തു. ഇതിനിടെ എത്തിയ റഹീം വിജയലക്ഷ്മിയെ ഭീഷണിപ്പെടുത്തി. തുടർന്ന് ഡിജിപിക്ക് വിജയലക്ഷ്മി നൽകിയ പരാതിയിൽ കേസെടുക്കുകയായിരുന്നു.
Discussion about this post