തിരുവനന്തപുരം: അധ്യാപികയെ ഭീഷണിപ്പെടുത്തിയ കേസിൽ എ എ റഹീം എം പി അറസ്റ്റ് വാറന്റ് നേരിടുന്ന സാഹചര്യത്തിൽ റഹീമിന്റെയും സംഘത്തിന്റെയും ഭീഷണി നടുക്കത്തോടെ ഓർത്തെടുത്ത് അധ്യാപിക ഡോക്ടർ ടി വിജയലക്ഷ്മി. സ്റ്റുഡന്റ്സ് ഫണ്ട് കൈമാറിയില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ മണിക്കൂറോളം തടഞ്ഞുവച്ചു ചീത്ത വിളിച്ചതും ദേഹോപദ്രവം ഏൽപിച്ചതും അവർ സ്വകാര്യ മാധ്യമത്തോട് തുറന്നു പറഞ്ഞു.
കുറേ പെൺകുട്ടികളും ആൺകുട്ടികളും തടഞ്ഞുവച്ച് എന്റെ മുഖത്തുനോക്കി അസഭ്യം പറഞ്ഞതു വലിയ ഷോക്കായി. വല്ലാത്ത മാനസികാവസ്ഥയിലായി ഞാൻ. നമ്മുടെ സമൂഹം എങ്ങോട്ടാണു പോകുന്നതെന്ന് ചിന്തിച്ചു പോയി. അധ്യാപിക പറഞ്ഞു.
ഇരയോടൊപ്പമല്ല, പാർട്ടിക്കാരോടൊപ്പമാണ് സ്റ്റേറ്റ് നിന്നത്. അറസ്റ്റു വാറന്റ് പുറപ്പെടുവിച്ച വാർത്ത കേട്ടതില്‍ സന്തോഷം ഉണ്ട്. നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതിൽ സന്തോഷം. ആരും നിയമത്തിനു മുകളിലല്ലെന്നു തെളിഞ്ഞുവെന്ന് അധ്യാപിക പറഞ്ഞു.
2017 മാർച്ച് മുപ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. കലോത്സവ ഫണ്ട് കൈമാറിയില്ലെന്ന് ആരോപിച്ച് സ്റ്റുഡന്റ്സ് സെന്റർ ഡയറക്ടറായിരുന്ന വിജയലക്ഷ്മിയെ എസ് എഫ് ഐ നേതാക്കൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അഷിത, യൂണിയൻ സെക്രട്ടറി അമൽ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി പ്രതിൻസാജ് കൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
യൂണിവേഴ്സിറ്റിയുടെ ഉത്തരവു പ്രകാരം മുൻപു കൊടുത്ത പണത്തിന്റെ ബില്ലു നൽകിയാലേ ബാക്കി തുക നൽകുകയുള്ളൂവെന്ന് പറഞ്ഞതിന് ഇരുനൂറോളം വിദ്യാർഥികൾ ചേർന്നു മണിക്കൂറുകളോളം തടഞ്ഞുവച്ചു. തെറി വിളിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും വെള്ളം പോലും നൽകാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും അധ്യാപിക പറയുന്നു.
അധ്യാപികയെ ശാരീരികമായും പ്രതിഷേധക്കാർ കൈകാര്യം ചെയ്തു. ചുറ്റും നിന്ന പെൺകുട്ടികളെകൊണ്ടു തലമുടി പിഴുതുപറിച്ചു. പേനകൊണ്ടു മുതുകിൽ കുത്തി വേദനിപ്പിച്ചു.
‘ഡയറക്ടർ എന്നു വച്ചാൽ വെറും ശിപ്പായി മാത്രമാണ്. കൂടുതൽ തലപൊക്കിയാൽ ആ തല പിന്നെ കാണില്ല, തീർത്തുകളയും. കൊല്ലാൻ ഞങ്ങൾ മടിക്കില്ല. ജീവൻ വേണേൽ ബിൽ ഒപ്പിട്ടു തന്നേക്കണം. അല്ലെങ്കിൽ ശവമായിട്ടേ പുറത്തുപോകൂ. ഇനി ഈ പരിസരത്തു കണ്ടാൽ കൊന്നുകളയും‘. ഇതായിരുന്നു റഹീമിന്റെ വാക്കുകൾ എന്ന് വിജയലക്ഷ്മി പറയുന്നു.
പൊലീസിനും മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി അയച്ചിട്ടും നടപടി ഉണ്ടായില്ല. ഒടുവിൽ ഗവർണറെ നേരിൽ കണ്ടപ്പോഴാണ് കേസ് എടുത്തതെന്നും വിജയലക്ഷ്മി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
Discussion about this post