ഡല്‍ഹി : ഭീകരപ്രവർത്തനങ്ങൾക്ക് സംഘടനകള്‍ക്ക് ധനസഹായം നല്‍കിയെന്ന കേസില്‍ കാശ്മീരി വിഘടന വാദി നേതാവും ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്) തലവനുമായ യാസീന്‍ മാലിക്കിന് ജീവപര്യന്തം തടവു പതിനായിരം രൂപ പിഴയും ശിക്ഷ. ഡല്‍ഹി എന്‍ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. പരമാവധി ശിക്ഷയായ വധശിക്ഷയാണ് എന്‍ ഐ എ ആവശ്യപ്പെട്ടത്.
2017-ൽ താഴ്വരയില് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്കി, ഭീകരവാദം പ്രചരിപ്പിച്ചു, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 124-എ (രാജ്യദ്രോഹം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മാലിക്കിനെതിരെ കുറ്റം ചുമത്തിയിരുന്നത്. കേസില്‍ മാലിക് കുറ്റം സമ്മതിച്ചിരുന്നു. ഒരു കുറ്റാരോപണത്തെയും താന്‍ ചോദ്യം ചെയ്യില്ലെന്നും മാലിക് കോടതിയെ അറിയിച്ചിരുന്നു.
ജമ്മു കശ്മീരിലെ വിഘടനവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആഭ്യന്തരമായും വിദേശത്തുനിന്നും ധനസമാഹരണം നടത്തുന്നതിന് ലഷ്കര്‍-ഇ-തൊയ്ബ തലവന്‍ ഹാഫിസ് സയീദ് ഉള്‍പ്പെടെ മറ്റ് വിഘടനവാദി നേതാക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. മാലിക്കിന് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പറഞ്ഞു. 2017 ല്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു ഡസനിലധികം പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ ശേഷിക്കുന്ന പ്രതികള്‍ കുറ്റക്കാരല്ലെന്ന് വാദിക്കുന്നതിനാല്‍ അവര്‍ക്കെതിരായ വിചാരണ തുടരും.
1987 ലെ ജമ്മു കശ്മീരില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സലാഹുദ്ദീന്റെ പോളിംഗ് ഏജന്റായി മാലിക് പ്രവര്‍ത്തിച്ചിരുന്നു. 1990 കളുടെ മധ്യത്തില്‍ മാലിക് വര്‍ഷങ്ങളോളം ജയിലില്‍ കഴിയുകയും ചെയ്തു. മഹാധമനി വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മാലിക്കിന് ഒന്നിലധികം അസുഖങ്ങളുണ്ട്. 1990-ല്‍ പിടികൂടുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ അഞ്ചാം നിലയിലെ ജനാലയില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്ന് ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടിരുന്നു.
Discussion about this post