കാബൂൾ: അഫ്ഗാൻ തലസ്ഥാന നഗരമായ കാബൂളിൽ സ്ഫോടനം. സിഖ് മത വിശ്വാസികളുടെ ഗുരുദ്വാരയിലാണ് സ്ഫോടനം നടന്നത്. 30 ഓളം സിഖ്, ഹിന്ദു വിഭാഗക്കാർ ആക്രമണ സമയത്ത് ഗുരുദ്വാരയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ഇതിൽ 15 ഓളം പേർക്ക് രക്ഷപ്പെടാനായി. ബാക്കിയുള്ളവർ കുടങ്ങിക്കിടക്കുകയാണ്. ഇവർ മരണപ്പെട്ടോ എന്നും സ്ഥിരീകരിച്ചിട്ടില്ല. ഒന്നിലേറെ തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ ഐഎസ് തീവ്രവാദ സംഘമാണെന്നാണ് പ്രാഥമിക സൂചന.
ഇന്ത്യൻ സമയം രാവിലെ 8.30 ഓടെയാണ് ബോംബാക്രമണം ഉണ്ടായത്. ഗുരുദ്വാരയിലെ ഗാർഡ് അക്രമികളുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. അക്രമികളെ താലിബാൻ സേനാംഗങ്ങൾ പ്രതിരോധിച്ചു. താലിബാന്റെ മൂന്ന് സേനാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.
ഐഎസിന്റെ അഫ്ഗാൻ മേഖലയിലെ ശാഖയാണ് ഐഎഎസ്എസ്-കെ. ഇവരാണ് ഗുരുദ്വാര ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. അഫ്ഗാനിൽ താലിബാൻ അധിരാരത്തിലേറിയതിന് പിന്നാലെ ഐഎസ്ഐഎസ്-കെ രാജ്യത്ത് അങ്ങിങ്ങായി ആക്രമണങ്ങൾ നടത്തി വരുന്നുണ്ട്. ആറു വർഷങ്ങൾക്ക് മുമ്പാണ് അഫ്ഗാനിൽ ഐഎസിന്റെ ശാഖയായി ISIS-K സ്ഥാപിക്കപ്പെടുന്നത്.
താലിബാനിൽ നിന്നും വിട്ടുവന്നവർ, താലിബാൻ ഭരണത്തെ എതിർക്കുന്നവർ, പാകിസ്താനിൽ നിന്നുള്ളവർ, ചൈനയിൽ നിന്നും വേർപെട്ട് സ്വയം ഭരണാധികാരം ഉന്നയിക്കുന്ന സിൻജിയാങ് പ്രവിശ്യയിലെ ഈസ്റ്റ് തുർക്ക്മെനിസ്താൻ ഇസ്ലാമിക് ഗ്രൂപ്പിലെ അംഗങ്ങൾ, തുടങ്ങി മേഖലയിലെ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ISIS-Kയിൽ പ്രവർത്തിക്കുന്നത്. ഖൊറേസാൻ എന്നത് അഫ്ഗാനും അയൽരാജ്യങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പഴയ പേരാണ്. ഇത് സൂചിപ്പിച്ചാണ് ISIS-K എന്ന പേര് നൽകിയത്.
Discussion about this post