പെൻറഗൺ: സിറിയയിലെ ഐഎസ് ഭീകര നേതാവ് മെഹർ അൽ അഗൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഏറ്റവും മുതിർന്ന അഞ്ചു തലവൻമാരിൽ ഒരാളാണ് മെഹർ അൽ അഗൽ. ചൊവ്വാഴ്ച വൈകുന്നേരം വടക്കു കിഴക്കൻ സിറിയയിലെ തുർക്കി അതിർത്തിയോട് ചേർന്ന് ജിണ്ടാരിസ് പട്ടണത്തിൽ വെച്ചാണ് ഇയാൾ അമേരിക്കൻ സേനയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അമേരിക്കൻ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെൻറഗൺ ആണ് വാർത്ത സ്ഥിരീകരിച്ചത്. മെഗർ അൽ അഗലുമായി അടുത്ത് പ്രവർത്തിച്ചിരുന്ന മറ്റൊരു മുതിർന്ന ഐഎസ് ഭീകരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പെൻറഗൺ സ്ഥിരീകരിച്ചു.ഇറാഖിനും സിറിയയ്ക്കും പുറത്ത് ഇസ്ലാമിക സ്റ്റേറ്റ് ശൃംഖലകൾ ഉണ്ടാക്കുന്നതിൽ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിച്ച കൊടും ഭീകരനാണ് മെഗർ അൽ അഗൽ. മാസങ്ങളോളം നീണ്ടു നിന്ന നിരീക്ഷണത്തിനൊടുവിലാണ് ഈ ഭീകരനെ കൊലപ്പെടുത്താനായതെന്ന് പെൻറഗൺ അറിയിച്ചു ഒരു സഹായിയുമായി മോട്ടോർ ബൈക്കിൽ സഞ്ചരിക്കവെയാണ് അമേരിക്കയുടെ നിരീക്ഷണ ഡ്രോൺ ഇയാൾക്കുനേരെ മിസൈൽ ആക്രമണം നടത്തിയത്.
നൂറു കണക്കിന് ഐഎസ് ഭീകരർ ഈ പ്രദേശങ്ങളിൽ ഇപ്പോഴും ഒളിവിൽ താമസിക്കുന്നതായാണ് വിവരം. ഭീകരരെ നിരീക്ഷിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന സേനാ വിഭാഗം ആയ യുഎസ് സെൻട്രൽ കമാൻറ് ആണ് ഇയാളെ വധിച്ചത്.ഐഎസിനെതിരെയുള്ള പോരാട്ടത്തിൽ യുഎസ് സെൻട്രൽ കമാൻറിൻറെ നിശ്ചയ ദാർഢ്യത്തിൻരെ തെളിവാണ് മെഹർ അൽ അഗലിൻറെ വധമെന്ന് അമേരിക്കാൻ സേന വക്താവ് കേണൽ ജോ ബുക്കിനോ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിൽ ഒരു സാധാരണ പൌരനുപോലും അപകടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ആഗോളതലത്തിൽ ഐഎസ് ഭീകരർ വിതയ്ക്കുന്ന ആക്രമണങ്ങളെ മുളയിൽ തന്നെ നുള്ളാൻ ഇത്തരം പ്രതിരോധ നടപടികൾ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post