മലപ്പുറം; ഇന്ത്യൻ സൈന്യത്തെ വിമർശിച്ച് മുൻ മന്ത്രി കെ.ടി ജലീൽ . സൈന്യത്തെയും ഭരണകൂടത്തെയും വിമർശിക്കുക മാത്രമല്ല പാക് അധീന കശ്മീരിനെ (PoK) ആസാദ് കശ്മീർ എന്നാണ് കെ. ടി ജലീൽ വിശേഷിപ്പിച്ചിരിക്കുന്നത്. ജമ്മു കശ്മീരിൽ എല്ലായിടത്തും ഇന്ത്യൻ സേനാംഗങ്ങൾ ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നാണ് കെടി ജലീൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
“കാശ്മീരിന്റെ മുഖത്തിന് തിളക്കമില്ല. എല്ലായിടത്തും തോക്കുധാരികളായ പട്ടാളക്കാർ. പോലീസുകാരുടെ തോളിൽ തോക്കുകൾ തൂക്കിയിരിക്കുന്നു. ദശാബ്ദങ്ങളായി പട്ടാളത്തിന്റെ പച്ചയാണ് കശ്മീരിന്റെ നിറം. ഓരോ നൂറ് മീറ്ററിലും ആയുധധാരികളായ സൈനികരെ വഴിയിൽ കാണാം. സങ്കടമൊന്നും ഉണ്ടായിരുന്നില്ല. സാധാരണക്കാരുടെ മുഖം, ചിരിക്കാൻ മറന്ന ഒരു ജനതയായി കശ്മീരികൾ മാറിയെന്ന് തോന്നുന്നു,” കെടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെയും കെ.ടി ജലീലിന് പരാമർശമുണ്ട്. “കാശ്മീരിനെ മൂന്നായി മുറിച്ചതിന് രണ്ടാം മോദി സർക്കാരിനോടുള്ള രോഷം ജനങ്ങളുടെ പ്രകടനത്തിൽ നിന്ന് വായിക്കാമെന്നാണ് ജലീൽ പറയുന്നത്. പാക് അധീന കശ്മീരിനെ (PoK) ആസാദ് കശ്മീർ എന്നും വിശേഷിപ്പിക്കുന്ന ജലീൽ “പാകിസ്ഥാനോട് ചേർത്ത കശ്മീരിന്റെ ഭാഗം ‘ആസാദ് കശ്മീർ’ ആണെന്നും വ്യക്തമാക്കുന്നു. മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാൻ അമൃത്‌സറിൽ എത്തിയ ജലീൽ കശ്മീർ സന്ദർശിച്ചിരുന്നു. ഇതിന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ‘ആസാദ് കശ്മീരും’ ‘ ഇന്ത്യൻ അധീന കശ്മീരും കടന്നു വന്നത്’.
വിഭജന കാലത്ത് പാകിസ്താനൊപ്പം ചേർക്കപ്പെട്ട ഭാഗം ആസാദ് കശ്മീർ എന്നാണ് അറിയപ്പെട്ടത്. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറിയെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ജമ്മുവും, കശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന കശ്മീർ എന്നാണ് ജലീലിന്റെ വാദം. ഇന്ത്യ-പാക് സൈന്യം പരസ്പരം ഏറ്റുമുട്ടിയത് വലിയ ആൾനാശം ഉണ്ടാക്കി. ഭൂമിയിലെ സ്വർഗ്ഗമായ കശ്മീർ നഗരമായി മാറി. പട്ടാളം പട്ടണങ്ങളിലും നാട്ടിൻ പുറങ്ങളിലും വിന്യസിക്കപ്പെട്ടു. നുഴഞ്ഞു കയറ്റക്കാർ ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെ പ്രാരംഭ കാലത്ത് ജനങ്ങളും സൈനികരും ശത്രുതയിൽ വർത്തിച്ചു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതിനിടെയാണ് കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കിയത്. ജനമനസ്സുകൾ കിഴടക്കാൻ യന്ത്രത്തോക്കുകൾക്കാവില്ലെന്ന് ഭരണകൂടം തിരിച്ചറിയണമെന്ന ഉപദേശവും ജലീൽ നൽകുന്നുണ്ട്.
Discussion about this post