സിപിഐയിൽ കനത്ത രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിക്കൊണ്ട് വൻ ആഭ്യന്തര കലഹം പടരുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ സാക്ഷിനിർത്തി, അദ്ദേഹത്തിന്റെ മുഖത്തുനോക്കി കടുത്ത വിമർശന ശരങ്ങൾ എയ്തുകൊണ്ട് സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിലാണ് വൻ പൊട്ടിത്തെറി ഉണ്ടായത്. പാർട്ടിയിലെ ഉയർന്ന നയരൂപീകരണ സമിതിയായ സംസ്ഥാന സെക്രട്ടേറിയറ്റ് പൂർണ്ണമായും അമ്പേ പരാജയമാണെന്നും അതിനാൽ അത് ഉടൻ തന്നെ പിരിച്ചുവിടണമെന്നുമാണ് കൊല്ലം ജില്ലാ കൗൺസിലിൽ നിന്ന് പരസ്യമായ ആവശ്യം ഉയർന്നത്. ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പാർട്ടിയിൽ വിഭാഗീയതയും തകർച്ചയും വർദ്ധിച്ചുവെന്ന ആക്ഷേപം ശരിവെയ്ക്കുന്ന രീതിയിലാണ് കഴിഞ്ഞ ദിവസത്തെ ചർച്ചകൾ അരങ്ങേറിയത്. അണികളിലും താഴേത്തട്ടിലുള്ള നേതാക്കളിലും ഈ വാർത്ത കനത്ത അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കെൽപ്പില്ലാത്ത നേതാവായി മാറിയെന്നും അദ്ദേഹം പാർട്ടിയിലെ ചില പ്രത്യേക ഉപജാപകവൃന്ദത്തിന്റെ കടുത്ത പിടിയിലാണെന്നുമാണ് യോഗത്തിൽ ഉയർന്ന ഏറ്റവും മാരകമായ വിമർശനം. പാർട്ടിയുടെ നന്മയോ ജനകീയ അടിത്തറയോ നോക്കാതെ, ഈ ഉപജാപകസംഘങ്ങൾ പറയുന്ന കാര്യങ്ങൾ മാത്രമാണ് സെക്രട്ടറി കേൾക്കുന്നതെന്നും അതനുസരിച്ചാണ് പാർട്ടി സംവിധാനം ചലിക്കുന്നതെന്നും നേതാക്കൾ വേദിയിലിരുന്ന ബിനോയ് വിശ്വത്തെ ഓർമ്മിപ്പിച്ചു. എൽഡിഎഫ് മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ, സമീപകാലത്തായി ഭരണകക്ഷിയായ സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിഴലായി മാറി സ്വന്തം അസ്തിത്വം പണയം വെക്കുന്നു എന്ന കടുത്ത അതൃപ്തി നേരത്തെ തന്നെയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൊല്ലം ജില്ലാ കൗൺസിലിൽ പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ രംഗത്തെത്തിയത്. കൊല്ലത്തെ മുതിർന്ന നേതാക്കളും കൗൺസിൽ അംഗങ്ങളും ഒന്നടങ്കം ഈ വിമർശനത്തെ പിന്തുണച്ചതായാണ് സൂചന.
കഴിഞ്ഞ നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ ദയനീയ പ്രകടനവും ഭരണവിരുദ്ധ വികാരവും ശരിയായ രീതിയിൽ വിലയിരുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന് യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ പാർട്ടിക്ക് സംഭവിച്ച വീഴ്ചയും മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ പോരായ്മകളും ഉന്നയിക്കപ്പെട്ടു. ബിനോയ് വിശ്വം വേദിയിലിരിക്കെ തന്നെ ഉയർന്ന ഈ അസാധാരണ വിമർശനം സംസ്ഥാനത്തെ മറ്റ് ജില്ലാ കൗൺസിലുകളിലേക്കും വരും ദിവസങ്ങളിൽ പടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.












