കൊച്ചി: മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങി പ്രാധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. കസവു മുണ്ടും നേര്യതും ധരിച്ച് തനി മലയാളി വേഷത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രധാന സേവകന് ഉജ്ജ്വല സ്വീകരണമാണ് ബിജെപി പ്രവർത്തകരും ജനങ്ങളും നൽകിയത്. വാദ്യഘോഷങ്ങളും ആർപ്പുവിളികളും കൊട്ടും മേളവും കലാരൂപങ്ങളുമായി ജനസാഗരമാണ് വിമാനത്താവളത്തിന് സമീപം തങ്ങളുടെ ജനനായകനെ വരവേൽക്കാൻ കാത്തിരുന്നത്.
കൊച്ചിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം കേരളം സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമാണെന്ന് പുകഴ്ത്തി. ഓണത്തിൻറെ അവസരത്തിൽ കേരളത്തിൽ വരാൻ കഴിഞ്ഞത് സൗഭാഗ്യമാണെന്ന് പറഞ്ഞ അദ്ദേഹം, എല്ലാം മലയാളികൾക്കും ഓണാശംസകളും നേർന്നു. പൊതു സമ്മേളനത്തിൽ പങ്കെടുത്ത ശേഷം റോഡു മാർഗം അദ്വൈത ഭൂമിയായ കാലടിയിലെത്തി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും ആദിശങ്കര കീർത്തി സ്തംഭവും സന്ദർശിക്കും.
കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന ഭാഗമായ പേട്ട-എസ്എൻ ജംഗ്ഷൻ പാതയുടെ ഉദ്ഘാടനം ഇന്ന് നരേന്ദ്രമോദി നിർവ്വഹിക്കും.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആന്റണി രാജു, പി.രാജീവ്, കൊച്ചി മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി താമസിക്കുന്ന താജ് ഹോട്ടലിൽ ചേരുന്ന ബിജെപി കോർ കമ്മറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും. നാളെ രാവിലെ 9.30 ന് ഭാരത്തിന്റെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും.
Discussion about this post