പോർട്ട് മൊറേസ്ബി: ഓഷ്യാനിയ ദ്വീപ് രാജ്യമായ പാപ്പുവ ന്യൂ ഗിനിയയിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യത്തിന്റെ മദ്ധ്യ- വടക്കൻ മേഖല കേന്ദ്രീകരിച്ചായിരുന്നു ഭൂചലനമെന്ന് അധികൃതർ അറിയിച്ചു.
ഭൂചലനത്തെ തുടർന്ന് നിരവധി മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അറിയാൻ തിരച്ചിൽ തുടരുകയാണ്. ഇതിന് ശേഷമേ ദുരന്തത്തിന്റെ യഥാർത്ഥ ആഴം വ്യക്തമാകൂവെന്നും പാപ്പുവ ന്യൂ ഗിനിയ പോലീസ് കമ്മീഷണർ ഡേവിഡ് മാന്നിംഗ് പറഞ്ഞു.
കെട്ടിടങ്ങൾക്കും റോഡുകൾക്കും ഉൾപ്പെടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മൊറോബെ, മഡാങ് പ്രവിശ്യകളിലാണ് നാല് മരണം റിപ്പോർട്ട് ചെയ്തത്. ഇവിടുത്തെ റമു വൈദ്യുതോല്പാദന കേന്ദ്രത്തിനും കേടുപാട് ഉണ്ടായി. മേഖലാ തലസ്ഥാനമായ മൊഡാങ്ങിനെ പോർട്ട് മൊറേസ്ബിയുമായി ബന്ധിപ്പിക്കുന്ന സമുദ്രാന്തർ കേബിൾ ശൃംഖലയിലും തകരാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗൊറോഖ സർവ്വകലാശാലയിലെ കെട്ടിടങ്ങൾക്ക് ഉൾപ്പെടെ കേടുപാടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടുത്തെ കുട്ടികൾക്കും പരിക്ക് പറ്റിയിട്ടുണ്ട്.
പരിക്കേറ്റവരെ സ്വകാര്യ ചെറു വിമാനങ്ങളുടെ സഹായത്തോടെ എയർലിഫ്റ്റ് ചെയ്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുളള ശ്രമങ്ങളാണ് നടക്കുന്നത്. യുഎൻ ദുരന്ത നിവാരണ സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ജെയിംസ് മറാപ്പെ അഭ്യർത്ഥിച്ചു. 2018 ൽ ഇവിടെയുണ്ടായ ഭൂചലനത്തിൽ 150 പേർ മരിച്ചിരുന്നു.
Discussion about this post