തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ ശബ്ദം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രത്യേക സമ്മേളനം വിളിച്ചു ചേർത്ത് സർക്കാർ പാസാക്കിയ സർവകലാശാല, ലോകായുക്ത നിയമഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. നിയമവിരുദ്ധമായി ചെയ്ത കാര്യങ്ങളെല്ലാം നിയമപരമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ബില്ലുകളെന്നും താൻ റബ്ബർ സ്റ്റാംപ് അല്ലെന്നും ഗവർണർ ശബ്ദം കടുപ്പിച്ചതോടെ ഇടതുപക്ഷ സർക്കാർ സമ്മർദ്ദത്തിലായിരിക്കുകയാണ്.
സർവകലാശാലകളിലെ ബന്ധു നിയമനങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചു. ഭരണഘടനയും നിയമവും കീഴ്വഴക്കങ്ങളും നോക്കി മാത്രമെ താൻ ബില്ലുകളിൽ ഒപ്പിടുകയുള്ളു. സർവകലാശാലകളുടെ സ്വയംഭരണ അവകാശം നിഷേധിക്കുന്ന ഒരു ഭേദഗതിയ്ക്കും താൻ ഒരുതരത്തിലും കൂട്ടുനിൽക്കുകയില്ല. പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിൻറെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ നൽകിയ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണെന്ന് പറയാതെ പറയുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.
ഒരു യോഗ്യതയുമില്ലാത്ത മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ താൻ അനുവദിക്കില്ല. നിയമം തകർക്കാൻ സർക്കാർ തന്നെ ശ്രമിക്കുമ്പോൾ. അത്തരം പ്രവർത്തികൾക്ക് കൂട്ടു നിൽക്കാൻ സാധിക്കില്ലെന്ന് ഗവർണർ പറഞ്ഞു. കുറ്റാരോപിതൻ തന്നെ ജഡ്ജിയാകുന്നതിനെ അംഗീകരിക്കാൻ കഴിയില്ലന്നും ആരിഫ് മുഹമ്മദ് ഖാൻ താക്കീത് നൽകി. ബില്ലുകളെപ്പറ്റി വിശദമായ നിയമപരിശോധന നടത്താനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം ശബ്ദം കടുപ്പിച്ചതോടെ സർക്കാർ കൊണ്ടുവന്ന ബില്ലുകളിൽ ഗവർണർ ഒപ്പുവെയ്ക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
Discussion about this post