ആലപ്പുഴ: ഭാരത് ജോഡോ യാത്രയിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ. യാത്രയുടെ ഭാഗമായി കെപിസിസി ഇൻഡസ്ട്രീസ് സെൽ സംഘടിപ്പിച്ചിരിക്കുന്ന ‘ചായയും ചർച്ചയും’ പരിപാടിയുടെ ഭാഗമായിട്ടാണ് ചായക്കട തുടങ്ങിയത്.
കേരളത്തിൽ സന്ദർശനം നടത്തുന്ന രാഹുൽ പതിവായി തട്ടുകടകളിലും ചെറു ചായക്കടകളിലും സന്ദർശനം നടത്താറുണ്ട്. പഴം പൊരിയും പലഹാരങ്ങളും രുചിക്കാനാണ് ഈ സന്ദർശനമെന്ന മട്ടിലുളള പ്രചാരണങ്ങളും സജീവമാണ്. ഭാരത് ജോഡോ യാത്രയിലും സമാനമായ ആരോപണങ്ങൾ പലഘട്ടത്തിലും ഉയരുകയും ചെയ്തു. ഇതിനെ നേരിടാൻ കൂടിയാണ് ഇൻഡസ്ട്രീസ് സെൽ നേരിട്ട് ചായക്കട തുടങ്ങിയത്.
ആലപ്പുഴയിൽ കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്നാണ് ചായക്കട തുറന്നത്. പരമ്പുകൊണ്ടു മറച്ച ചായക്കടയിൽ ചൂടൻ കടികളും പഴവും ഒക്കെ റെഡിയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനായിരുന്നു ചായക്കടയിലെ സ്‌പെഷൽ അതിഥി.
തന്റെ രാഷ്ട്രീയ പ്രവേശനമാണ് സുധാകരൻ ചായക്കട ചർച്ചയിൽ വിഷയമാക്കിയത്. 11 ാം വയസിൽ 1959 ൽ ഗർഭിണിയായ സ്ത്രീയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് താൻ രാഷ്ട്രീയത്തിലെത്തിയ കഥയാണ് സുധാകരൻ പങ്കുവെച്ചത്. ചായക്കടയിലെ രാഷ്ട്രീയ ചർച്ചകൾ പ്രസിദ്ധമാണെന്നായിരുന്നു ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.
കെപിസിസി ഇൻഡസ്ട്രീസ് സെൽ ചെയർമാൻ കിഷോർ ബാബു, ജനറൽ സെക്രട്ടറി എം ജെ ജോബ് തുടങ്ങിയവരും സുധാകരന് ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിൽ രാഹുലിന്റെ പര്യടനം തുടരുകയാണ്. കുട്ടനാട് ഭാഗത്ത് നിന്നുള്ള നെൽ കർഷകരുമായി രാഹുൽ ആശയവിനിമയം നടത്തി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റബ്ബർ കർഷകരുമായും രാഹുൽ സംവദിച്ചിരുന്നു.
Discussion about this post