തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകൾ ഗവർണർ പുറത്തു വിട്ടു. 2021 ഡിസംബർ എട്ടിനും ഡിസംബർ 16നും 2022 ജനുവരി 16നും അയച്ച കത്തുകളാണ് ഗവർണർ പുറത്തു വിട്ടിരിക്കുന്നത്. ചാൻസലർ സ്ഥാനത്ത് തുടരണമെന്നും സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്നും യഥാക്രമം രണ്ടാമത്തെയും അവസാനത്തെയും കത്തുകളിൽ മുഖ്യമന്ത്രി പറയുന്നു.
ചരിത്ര കോൺഗ്രസിൽ ഇർഫാൻ ഹബീബ് നടത്തിയത് ആക്രമണമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ഗവർണർ പുറത്തു വിട്ടു. ചരിത്ര കോൺഗ്രസിൽ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമായിരുന്നു. ഗവർണറെ തടഞ്ഞാൽ ഏഴ് വർഷം തടവും പിഴയുമാണ് ശിക്ഷ. കേസെടുക്കുന്നതിൽ നിന്നും പോലീസിനെ അന്ന് തടഞ്ഞത് ഇന്ന് സർക്കാരിലുള്ള ഉന്നതനാണെന്നും ഗവർണർ പറഞ്ഞു. പ്രിയാ വർഗീസിന്റെ ഭർത്താവ് കെ കെ രാഗേഷിനെ പരോക്ഷമായി ഉന്നം വെച്ചായിരുന്നു ഗവർണറുടെ വിമർശനം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗവർണർക്കെതിരെ പത്രസമ്മേളനത്തിൽ രാഷ്ട്രീയ പ്രസംഗത്തിന്റെ മാതൃകയിൽ പ്രത്യേക തരം ശരീരഭാഷയിൽ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു ഗവർണറുടെ വാർത്താ സമ്മേളനം. ഇതിന് മുൻപ് ചീഫ് സെക്രട്ടറി മുഖേന സർക്കാർ ഗവർണറെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഗവർണർ കൂട്ടാക്കിയിരുന്നില്ല. വാർത്താ സമ്മേളനത്തിനിടെ ഗവർണർ ഇന്ത്യൻ ശിക്ഷാ നിയമവും വായിച്ച് കേൾപ്പിച്ചിരുന്നു.
Discussion about this post