ന്യൂഡൽഹി/തിരുവനന്തപുരം/മംഗളൂരു: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്ത് രാജ്യവ്യാപക റെയ്ഡ്. എൻഐഎ രൂപീകരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ റെയ്ഡാണ് ഇന്ന് നടന്നത്. പതിമൂന്ന് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന റെയ്ഡിൽ 106 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ എൻഐഎ ആസ്ഥാനത്തെത്തിക്കും എന്നാണ് സൂചന.
എൻഐഎയോടൊപ്പം എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റും റെയ്ഡിൽ പങ്കെടുത്തിരുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് ആളുകളെ എത്തിക്കുക, ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക , ഭീകരപരിശീലനം നടത്തുക എന്നീ മൂന്നു കാരണങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഏറ്റവും കൂടുതൽ പേർ കസ്റ്റഡിയിലായത് കേരളത്തിൽ നിന്നാണ്. 22 പേരാണ് കേരളത്തിൽ നിന്ന് അറസ്റ്റിലായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഡൽഹി എൻഐഎ ആസ്ഥാനത്തെത്തിക്കും എന്നാണ് വിവരം.
കേരളത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ട് ദേശീയ നേതാവ് എളമരം നസറുദ്ദീൻ എന്നിവർ ഉൾപ്പെടെ എൻഐഎ കസ്റ്റഡിയിലുണ്ട്. ഇവരെ കൊച്ചി ആസ്ഥാനത്ത് ചോദ്യം ചെയ്തുവരികയാണ്. ആന്ധ്രിയിലും ,കർണ്ണാടകയിലും റെയ്ഡ് തുടരുകയാണ്. മലപ്പുറത്ത് ദേശീയ ചെയർമാൻ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും സംഘടനയുടെ കോഴിക്കോട്ടെ സംസ്ഥാന ആസ്ഥാനത്തും റെയ്ഡ് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ തൃശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഭാരവാഹിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് റെയ്ഡ് നടന്നതെന്ന് പിഎഫ്ഐ വൃത്തങ്ങൾ അറിയിച്ചു.
അറസ്റ്റിലായ മുഴുവൻ പേരുടെയും വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല. പോപ്പുലർഫ്രണ്ട് ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിൽ റെയ്ഡുകൾ നടക്കുന്നു. സംസ്ഥാന കമ്മിറ്റി ഓഫീസും റെയ്ഡ് നടത്തുന്നുണ്ട്.
ഹൈദരാബാദിൽ എൻഐഎ നടത്തിയ റെയ്ഡിൽ ചന്ദ്രയങ്കുട്ടയിലെ പിഎഫ്ഐ ഓഫീസ് പിടിച്ചെടുത്തു.ഇഡി നേരത്തെ പിഎഫ്‌ഐ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ട് സംഘടനയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം കേസെടുത്തിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൻറെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് എൻഐഎ നീക്കം നടത്തിയത്.
Discussion about this post