ബംഗലൂരു: വയനാട് എം പി രാഹുൽ ഗാന്ധിയെ പരാജയപ്പെട്ട മിസൈൽ എന്ന് പരിഹസിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഒരിക്കല്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധിയെ വീണ്ടും അവതരിപ്പിക്കാനാണ് ഭാരത് ജോഡോയിലൂടെ കോണ്‍ഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇത്തരമൊരു യാത്രയുടെ ഉദ്ദേശ്യമെന്താണെന്ന് ബൊമ്മൈ ചോദിച്ചു. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ വളരുകയാണ്. ജി-7 രാജ്യങ്ങള്‍ പോലും സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്നും കർണാടക മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം ഭാരത് ജോഡോ യാത്രയ്ക്കിടെ സർക്കാർ ഉദ്യോഗസ്ഥരെയും ഉദ്യോഗാർത്ഥികളെയും പരിഹസിച്ച രാഹുൽ ഗാന്ധിക്കെതിരെ കർണാടകയിൽ പ്രതിഷേധം ശക്തമാകുകയാണ്. സർക്കാർ ജോലി വാങ്ങുന്നവരെല്ലാം പണം കൊടുത്താണ് അത് നേടുന്നത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
‘നിങ്ങൾക്ക് കർണാടകയിൽ പോലീസ് ഇൻസ്പെക്ടറാകണമെങ്കിൽ 80 ലക്ഷം രൂപ കൊടുത്താൽ മതി. പണമുണ്ടെങ്കിൽ നിങ്ങൾക്ക് കർണാടകയിൽ സർക്കാർ ഉദ്യോഗം വാങ്ങാം. പണമില്ലെങ്കിൽ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് തൊഴിലില്ലാത്തവനായി തുടരാം.‘ ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.
Discussion about this post