തിരുവനന്തപുരം: നോർവ്വെയിൽ നിന്ന് കേരളത്തിന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുമൊത്ത് നടത്തിയ നോർവ്വെ സന്ദർശനത്തിന്റെ ഫലങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. നോർവ്വെയിൽ കുപ്പിവെളളം ഇല്ലെന്നും പൈപ്പ് വെളളമാണ് എല്ലാവരും കുടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടിക്കാൻ കുപ്പിവെളളം ചോദിച്ച കഥ പറഞ്ഞാണ് മുഖ്യമന്ത്രി ഇക്കാര്യം പരാമർശിച്ചത്. സാധാരണ നമ്മൾ എവിടെ ചെന്നാലും ഇപ്പോഴത്തെ കാലത്ത് കുപ്പിവെള്ളം വേണമെന്നാണ് പറയുക. അവിടെ ചെന്നപ്പോഴും കുപ്പിവെളളം ആവശ്യപ്പെട്ടു. പൈപ്പിൽ നിന്ന് വെള്ളം എടുത്താൽ മതിയെന്നാണ് അവർ പറഞ്ഞത്. കുടിക്കാൻ കുപ്പിവെള്ളം വേണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഇവിടെ പൈപ്പ് വെളളമാണ് കുടിക്കുന്നതെന്ന് അവർ പറഞ്ഞു. അത്രയ്ക്ക് ശുദ്ധമാണ് അവിടുത്തെ വെളളമെന്നും കുപ്പിവെളളമേ കിട്ടാനില്ലെന്നും പിണറായി വിശദീകരിച്ചു.
ശുദ്ധജലത്താൽ സമൃദ്ധമായ നാടാണ് നോർവ്വെ. ഇക്കാര്യത്തിൽ കുറെ പുരോഗതി ഇവിടെ ഉണ്ടായിട്ടുണ്ട്. നോർവ്വെ മാതൃക ഇത്തരം കാര്യങ്ങളിൽ അനുകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടുത്തെ വയോജന പരിചരണവും എടുത്തു പറയണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നോർവ്വീജിയൻ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് കേരളത്തിലെ കുഫോസുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. സ്റ്റുഡന്റ്, ഫാക്കൽറ്റി എക്‌സ്‌ചേഞ്ച്, കേജ് ഫാമിംഗ് വഴിയുളള ഓഷ്വാ അക്വാകൾച്ചർ, കയറ്റുമതിക്കുളള മത്സ്യകൃഷി തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും തൊഴിൽ സാദ്ധ്യതകൾക്കും കൂടുതൽ സഹകരണം ഉറപ്പുവരുത്തും. നൊബേൽ പീസ് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു. ലോക സമാധാന സമ്മേളനം സംഘടിപ്പിക്കണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി പിണറായി അറിയിച്ചു.
തീരശോഷണം തടയൽ, പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട് തുരങ്കപാതാ നിർമാണം തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ നോർവ്വീജിയൻ ജിയോ ടെക്‌നോളജി ഇൻസ്റ്റിറ്റിയൂട്ട് താൽപര്യം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Discussion about this post