കണ്ണൂർ : സിപിഎമ്മുകാരായ പ്രതികൾക്കു സെൻട്രൽ ജയിലിൽ ആയുർവ്വേദ സുഖ ചികിത്സ നൽകുന്നതായി റിപ്പോർട്ട്. ‘റൊട്ടേഷൻ’ വ്യവസ്ഥയിൽ ആണ് ജില്ലാ ആയുർവേദ ആശുപത്രിയിൽ സുഖചികിത്സ ഏർപ്പെടുത്തിയിരിക്കുന്നത്.
കതിരൂർ മനോജ് കൊലപാതകകേസിലെ പ്രതികൾക്ക് ആദ്യ റൊട്ടേഷനിൽ തന്നെ സുഖ ചികിത്സ ഉറപ്പുവരുത്തി കഴിഞ്ഞു. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളും ചികിത്സ കഴിഞ്ഞ് ഇപ്പോൾ ജയിലിൽ വിശ്രമത്തിലാണ്.പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളാണ് സുഖചികിത്സാ പട്ടികയിൽ അടുത്ത റൊട്ടേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവരിൽ കെ.അനിൽകുമാർ അടക്കം 2 പേർ ഇതിനകം ചികിത്സ പൂർത്തിയാക്കി. പീതാംബരന്റെ ചികിത്സ 30 ദിവസം പിന്നിട്ടു. ഇതിൽ, വിചാരണ പൂർത്തിയാകാത്ത റിമാൻഡ് പ്രതികൾ അടക്കമുണ്ട്. ഒരു കേസിലെ പ്രതികളെല്ലാം സുഖചികിത്സ പൂർത്തിയാക്കിയ ശേഷം അടുത്ത കേസിലെ പ്രതികളെ ചികിത്സയ്ക്ക് അയക്കുന്ന ‘റൊട്ടേഷൻ’ സമ്പ്രദായമാണു നിലവിലുള്ളത്. ഒരു കേസിലെ ഒരു പ്രതിക്കാണ് ഒരു സമയത്തു ‘സുഖചികിത്സ’.
എന്നാൽ പ്രതികൾക്ക് നൽകുന്നത് സുഖചികിത്സ അല്ലെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. നട്ടെല്ലിന് അസുഖം ബാധിച്ചതിനാൽ ജയിലിലെ ഡോക്ടറുടെ നിർദേശപ്രകാരം ജില്ലാ ആയുർവേദ മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ ചികിത്സ നൽകുന്നതാണെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
ജയിലിലെ പ്രതികൾക്ക് ആയുർവേദ ചികിത്സ നൽകുന്നതിൽ തെറ്റില്ലെന്നും ഇന്നാൽ ഇത് സിപിഎം പ്രതികൾക്ക് മാത്രം ലഭിക്കുന്നതിൽ ദുരൂഹതയുണ്ടെന്നുമാണ് ആരോപണം നിലനിൽക്കുന്നത്. സുഖചികിത്സയുടെ സമയത്ത് പല സിപിഎം നേതാക്കളും പ്രതികളെ ആശുപത്രിയിൽ രഹസ്യമായി സന്ദർശിക്കാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. . വിവാദ കേസുകളിലെ സിപിഎമ്മുകാരായ പ്രതികൾക്കു സുഖചികിത്സ നൽകുന്നതു നേരത്തെയും വിവാദം ഉയർത്തിയിരുന്നു.
എന്നാൽ സംഭവത്തിൽ വലിയ ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നത്. പല പ്രമുഖരും വിഷയത്തിൽ പ്രതികരിച്ചിട്ടുമുണ്ട്. ഉപകാര സ്മരണയെന്നാണ് സംഭവത്തെ കൊച്ചൌസേഫ് ചിറ്റിലപ്പള്ളി വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വന്ന പത്രവാർത്തകളോടൊപ്പമാണ് ചിറ്റിലപ്പള്ളിയുടെ പ്രതികരണം.
Discussion about this post