വാഷിംഗ്ടൺ; തട്ടിക്കൊണ്ടുപോയ മകളെ അൻപത്തി ഒന്ന് വർഷം കഴിഞ്ഞ് മാതാപിതാക്കൾക്ക് തിരികെ ലഭിച്ചു. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ജഫ്രി ആൾടാ, ഹൈസ്മിത് ദമ്പതികളാണ് മകൾ മെലീസയെ തിരികെ ലഭിച്ച സന്തോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 21 മാസം പ്രായമുള്ളപ്പോൾ ആണ് മെലീസയെ ഇവർക്ക് നഷ്ടമായത്.
ഹോട്ടൽ ജീവനക്കാരിയായിരുന്ന ആൾടയ്ക്ക് ജോലി സമയത്ത് കുട്ടിയെ നോക്കാൻ സഹായം ആവശ്യമാണെന്ന് പത്രത്തിൽ പരസ്യം ചെയ്തിരുന്നു. പരസ്യത്തിലൂടെ കുട്ടിയെ നോക്കാൻ നിയമിച്ച റൂത്ത് എന്ന സ്ത്രീയാണ് കുട്ടിയെയും കൊണ്ടു കടന്നുകളഞ്ഞത്. ജോലി കഴിഞ്ഞ് തിരികെയെത്തിയ ആൾട റൂത്തിനെയും കുട്ടിയെയും കാണാതെ ഏറെ വിഷമിച്ചു. 1971 മുതൽ കുട്ടിയെ അന്വേഷിച്ച് നടക്കുകയായിരുന്നു ഈ മാതാപിതാക്കൾ.
രക്ഷിതാക്കൾ തന്നെ കുട്ടിയെ കൊന്നു കളഞ്ഞതാവാം എന്ന ആരോപണവും ഈ ദമ്പതികൾ നേരിട്ടിരുന്നു. അന്നുമുതൽ ഈ വർഷം വരെ മകളുടെ ജൻമദിനം ആഘോഷിക്കുന്നതും ഈ മാതാപിതാക്കൾ മുടക്കിയിട്ടില്ല. കഴിഞ്ഞ മാസമായിരുന്നു മെലീസയുടെ 51 ആം ജൻമദിനവും ഇവർ ആഘോഷിച്ചത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഫൈൻഡിങ്ങ് മെലീസ എന്ന പേരിലൊരു ഫേസ്ബുക്ക് പേജും തുടങ്ങിയിരുന്നു. അപ്പോഴാണ് നിങ്ങളുടെ മകൾ ആയിരം കിലോമീറ്ററുകൾക്കകലെയുള്ള ഫോർട് വർത്ത് എന്ന സ്ഥലത്ത് ജീവിച്ചിരിപ്പുണ്ട് എന്ന ഒരു രഹസ്യവിവരം അവർക്ക് ലഭിക്കുന്നത്. എന്നാൽ ആ നഗരത്തിലെ ആയിരക്കണക്കിന് ജനങ്ങളിൽ ആരാണ് തങ്ങളുടെ മകളെന്ന് അവർക്ക് അറിയില്ലായിരുന്നു.
മെലീസയുടെ അച്ഛനായ ജഫ്രി തൻറെ ഡിഎൻഎ പരിശോധന വഴി ബന്ധുക്കളെ കണ്ടുപിടിക്കുന്ന ഒരു വെബ്സൈറ്റിൽ വിവരം പരസ്യപ്പെടുത്തി. അപ്പോഴാണ് ആ വെബ്സൈറ്റ് വഴി ഫോർട് വില്യം എന്ന സ്ഥലത്ത് തൻറെ ഡിഎൻഎയുമായി സാമ്യമുള്ള രണ്ട് ചെറുപ്പക്കാർ ജീവിച്ചിരിപ്പുണ്ടെന്ന വിവരം ലഭിക്കുന്നത്. അത് കാണാതായ മകളുടെ മക്കളാണെന്ന് ജഫ്രി തിരിച്ചറിഞ്ഞു. പിന്നീട് അവരിലൂടെ മകളെ കണ്ടുപിടിക്കുകയും ഡിഎൻഎ പരിശോധന നടത്തി അത് തങ്ങളുടെ മകൾ തന്നെയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.
തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന അറിവ് മെലീസയ്ക്ക് ഇല്ലായിരുന്നു എന്നതാണ് ഇതിലെ അത്ഭുതകരമായ വസ്തുത. തട്ടിക്കൊണ്ടുപോയ സ്ത്രീ തന്നെയാണ് തൻറെ മാതാവെന്നാണ് മെലീസ മനസ്സിലാക്കിയിരുന്നത്. സ്വന്തം മകളാണെന്ന് അന്വേഷിച്ച് വന്ന ആളുകൾ പറയുന്നത് വിശ്വസിക്കാനും മെലീസ ആദ്യം തയ്യാറായിരുന്നില്ല.പിന്നീട് തെളിവുകൾ ഹാജരാക്കിയപ്പോൾ ആണ് ഡിഎൻഎ പരിശോധനയ്ക്കും തയ്യാറായത്.
51 വർഷത്തിന് ശേഷം തങ്ങളുടെ മകളെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ആ മാതാപിതാക്കൾ. മെലനി എന്ന പേരിൽ വളർത്തപ്പെട്ട മെലീസയും തൻറെ സ്വന്തം മാതാപിതാക്കളെ തിരിച്ചറിഞ്ഞ സന്തോഷത്തിലാണ്. തൻറെ ഭർത്താവിനോടൊത്തുള്ള വിവാഹ ചടങ്ങുകൾ മെലീസ എന്ന പേരിൽ ഒന്നുകൂടെ നടത്തണമെന്നും ആ വിവാഹത്തിന് തൻെ പിതാവ് തന്നെ കൈപിടിച്ച് നൽകണമെന്നും മെലീസ ആഗ്രഹം പങ്കുവെയ്ക്കുന്നു. മകളെ കണ്ടെത്തിയ ശേഷം ഫൈൻഡിങ്ങ് മെലീസ എന്ന ഫേസ്ബുക്ക് പേജ് വീ ഫൌണ്ട് മെലീസ എന്ന് മാറ്റിയാണ് ഈ വിവരം അവർ ലോകത്തെ അറിയിച്ചത്.
Discussion about this post