ബ്രിട്ടൻ; സ്ട്രെപ്റ്റോക്കൊകസ് അഥവാ ‘സ്ട്രെപ് എ അണുബാധയെ തുടർന്ന് ഇംഗ്ലണ്ടിൽ ആറ് കുട്ടികൾ മരിച്ചതായി സ്ഥിരീകരണം. 10 വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികളാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മരിച്ചരിൽ വെയിൽസിൽ നിന്നുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. അതേസമയം സ്കോട്ട്ലൻഡിലോ വടക്കൻ അയർലണ്ടിലോ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
വളരെ സാധാരണയായി കാണപ്പെടുന്ന അണുബാധയാണ് സ്ട്രെപ്പ് എ അണുബാധകൾ. എന്നാൽ അപൂർവ്വം സാഹചര്യത്തിൽ ഇതു കാരണം രോഗികളുടെ ആരോഗ്യാവസ്ഥ ഗുരുതരമാകാനുള്ള സാധ്യതയും വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല.ഈ വർഷം പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളിൽ സ്ട്രെപ്പ് എ കേസുകളിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടികളിൽ രോഗ ലക്ഷണം കാണുമ്പോൾ തന്നെ മാതാപിതാക്കൾ വൈദ്യോപദേശം തേടണമെന്ന് യുകെഎച്ച്എസ്എ നിർദ്ദേശം നൽകിയിട്ടുണ്ട്.
വെസ്റ്റ് ലണ്ടനിലെ ഈലിങ്ങ് സെന്റ് ജോൺസ് സ്കൂളിലെ ഒരു കുട്ടിയും സറേയിലെ ആഷ്ഫോർഡിൽ നിന്നുള്ള കുട്ടിയും അണുബാധയെ തുടർന്ന് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബക്കിംഗ്ഹാംഷെയറിലെ ഹൈ വൈകോംബ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം അലി എന്ന നാല് വയസ്സുകാരനാണ് കഴിഞ്ഞ മാസം മരിച്ചത്. ഗ്ലാമോർഗനിലെ പെനാർത്തിൽ നിന്നുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി ഹന്ന റോപ്പും അണുബാധയെ തുടർന്ന് മരിച്ചവരിൽ ഉൾപ്പെടുന്നു .
സ്ട്രെപ്പ് എ അണുബാധ അറിയേണ്ടതെല്ലാം
ഗ്രൂപ്പ് എ സ്ട്രെപ്പ് ബാക്ടീരിയ മൂലം സാധാരണയായി തൊണ്ടവേദന ആണ് പ്രധാനമായി പ്രകടമാകുന്ന ലക്ഷണം. ചില സമയങ്ങളി. ചർമ്മത്തിലെ അണുബാധ പോലുള്ള ലക്ഷണങ്ങളും പ്രകടമാക്കാറുണ്ട്. ചില സമയങ്ങളിൽ പനിയും രോഗ ലക്ഷണമാകാറുണ്ട്. മിക്ക കേസുകളിലും ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് രോഗം ഭേദമാക്കാവുന്നതാണ്.
വളരെ അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രം സ്ട്രെപ്പ് എ അണുബാധ ശരീരത്തിലേക്ക് ആഴത്തിൽ എത്താം . ശ്വാസകോശത്തിലേക്കും രക്തക്കുഴലുകളിലേക്കും അണുബാധ ഉണ്ടായേക്കാം. ഇത് ചികിത്സിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. കുട്ടികളിലെ രോഗ ലക്ഷണങ്ങൾ നിരീക്ഷിക്കണമെന്നും , രോഗ ലക്ഷണമുണ്ടായാൽ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കണമെന്നും യുകെഎച്ച്എസ്എ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കോളിൻ ബ്രൗൺ, മാതാപിതാക്കൾക്ക് നിർദ്ദേശം നൽകുന്നു.
Discussion about this post