ന്യൂഡൽഹി; മേധാവിയായി ചുമതലയേറ്റ് ഒരാഴ്‌ചയ്‌ക്കുള്ളിൽ പാക് അധീന കശ്മീരിൽ സന്ദർശനം നടത്തി പാക്കിസ്ഥാന്റെ പുതിയ കരസേനാ മേധാവി ജനറൽ സയ്യിദ് അസിം മുനീർ. പാക് അധീന കശ്മീരിലെ (പിഒകെ) രാഖിക്രി സെക്ടറിലാണ് സയ്യിദ് അസീം മുനീർ സന്ദർശനം നടത്തിയത്. ഒരു തരി മണ്ണുപോലും വിട്ടുകൊടുക്കില്ല എന്ന വെല്ലുവിളിയാണ് പാക് സൈനിക മേധാവി പാക് അധീന കശ്മീരിൽ നിന്ന് കൊണ്ട് വെല്ലുവിളിച്ചത്. ഏതു ആക്രമണവും നേരിടാൻ പാക് സൈന്യം തയ്യാറാണെന്നും പാക് സൈനിക തലവൻ വ്യക്തമാക്കി. സയ്യിദ് അസിം മുനീറിൻറെ പ്രസ്താവന ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായിട്ടാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ വിലയിരുത്തുന്നത്.
“ഇന്ത്യൻ സർക്കാരിൻറെ ഭാഗത്തുനിന്ന് അടുത്തിടെ വളരെ നിരുത്തരവാദപരമായ പ്രസ്താവനകളാണ് വരുന്നത്. എന്നാൽ ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഒരു തരി മണ്ണുപോലും വിട്ടു നൽകില്ല , അതിനായി പോരാടാൻ പാക് സായുധ സേന എപ്പോഴും സജ്ജമാണ്, സയ്യിദി മുനീറിനെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഇക്കാര്യം സംബന്ധിച്ച അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
സൈനിക മേധാവി ഉദ്യോഗസ്ഥരുമായും സൈനികരുമായും ആശയവിനിമയം നടത്തിയെന്നും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും അവരുടെ ചുമതലകൾ കൃത്യമായി നിറവേറ്റുന്നതിൽ അവരെ അഭിനന്ദിക്കുകയുമാണ് സൈനിക മേധാവി ചെയ്തതെന്നാണ് സൈനിക മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) റിപ്പോർട്ട് ചെയ്യുന്നത്.
കരസേനാ മേധാവിയായി തുടർച്ചയായി രണ്ട് മൂന്ന് വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ സ്ഥാനത്തേക്ക് കഴിഞ്ഞ ആഴ്ചയാണ് മുനീർ ചുമതലയേറ്റത്.
Discussion about this post