തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാനായി പോലീസ് തീരുമാനം. സജി ചെറിയാനെതിരായ ആരോപണം തെളിയിക്കാനാവാത്ത പശ്ചാത്തലത്തിലാണ് പോലീസ് കേസ് അവസാനിപ്പിക്കാൻ നീക്കം നടത്തുന്നതെന്നാണ് സൂചന.ഇക്കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പോലീസിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. പ്രസംഗത്തില്‍ ഭരണഘടനയ്‌ക്കെതിരേ ഗുരുതരമായ പരാമര്‍ശം നടത്തിയതിൻറെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നത്.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍, കേസ് തെളിയിക്കാനാവില്ലെന്ന് കോടതിയില്‍ സ്ഥാപിക്കാനാണ് പോലീസ് ശ്രമം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല ഡി.വൈ.എസ്.പി. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
മല്ലപ്പള്ളിയിൽ പാർട്ടിപരിപാടിയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി എന്നതാണ് സജിചെറിയാനെതിരെ കേസ്സെടുക്കാനുണ്ടായ സാഹചര്യം. തിരുവല്ല കോടതിയുടെ നിര്‍ദേശാനുസരണമാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതും. എന്നാല്‍ അഞ്ചുമാസമായിട്ടും കേസില്‍ ഇതുവരെ സജി ചെറിയാനെ ചോദ്യം ചെയ്തിട്ടില്ല.
ഭരണഘടനയ്‌ക്കെതിരേ പരാമര്‍ശം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നെങ്കിലും ഇത് സജി ചെറിയാന്റെ ശബ്ദരേഖയാണോ എന്ന് പോലീസ് പരിശോധിച്ചിട്ടില്ല. എന്നാൽ ശബ്ദം തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നാണ് പോലീസ് മറുപടി പറയുന്നത്.
Discussion about this post