അണ്ടർ-19 ലോകകപ്പ് ഫൈനലിലെ വൈഭവ് സൂര്യവൻശിയുടെ ബാറ്റിങ്ങ് കണ്ടപ്പോൾ ഞാൻ പഴയൊരു മത്സരത്തെക്കുറിച്ച് ഓർത്തുപോയി. 23 വർഷങ്ങൾക്കുമുമ്പ് അരങ്ങേറിയ ആ ഗെയിം ഇന്നും ഒരു ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നുണ്ട്. അതെ,2003-ലെ ലോകകപ്പ് ഫൈനൽ.
അന്ന് ആദം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡനും റിക്കി പോണ്ടിങ്ങും ഡാമിയൻ മാർട്ടിനും ഇന്ത്യൻ ബോളർമാരെ ക്രൂരമായി തല്ലിച്ചതച്ചു. 50 ഓവറുകളിൽ 359 റൺസാണ് അവർ വാരിക്കൂട്ടിയത്. അന്ന് ഞാൻ ആലോചിച്ചിരുന്നു- ”ഒരു വേൾഡ് കപ്പ് ഫൈനലിൽ ഇതുപോലൊരു ബാറ്റിങ്ങ് പ്രകടനം ഇന്ത്യൻ ടീമിൽനിന്ന് കാണാനാവുമോ!? പോണ്ടിങ്ങിനോട് കിടപിടിക്കുന്ന ഇന്നിങ്സ് ഒരു ഭാരതീയൻ എന്നെങ്കിലും കളിക്കുമോ?
പക്ഷേ ആ സ്വപ്നം യാഥാർത്ഥ്യമാവുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ലോകകപ്പ് ഫൈനലുകളിൽ കളിക്കാർ ഭീകരമായ സമ്മർദ്ദമാണ് അനുഭവിക്കാറുള്ളത്. അവിടെ ഐ.പി.എൽ മാതൃകയിലുള്ള വെടിക്കെട്ട് ഒരിക്കലും സാദ്ധ്യമാകാറില്ല. 1996-ൽ അർജ്ജുന രണതുംഗയുടെ നേതൃത്വത്തിലാണ് ശ്രീലങ്ക ലോകകപ്പ് ജയിച്ചത്. പിൽക്കാലത്ത് രണതുംഗ പറഞ്ഞു- ”ഞാൻ വളരെ കൂൾ ആയിട്ടാണ് ലോകകപ്പിൽ പങ്കെടുത്തത്. സെമിഫൈനൽ വരെ എനിക്ക് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല. പക്ഷേ ഫൈനലിൽ എത്തിയപ്പോൾ കഥ മാറി. സമ്മർദ്ദം എന്താണെന്ന് ഞാൻ ആദ്യമായി അനുഭവിച്ചറിയുകയായിരുന്നു.”
അതാണ് ലോകകപ്പ് ഫൈനലുകളുടെ പ്രത്യേകത. സിംഹഹൃദയർ പോലും ഒന്ന് വിറച്ചുപോകും. അപ്പോഴാണ് വൈഭവ് ഒരു ലോകകപ്പ് ഫൈനലിൽ 80 പന്തുകളിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയിരിക്കുന്നത്! ഈ ബാലൻ ഒരു മനുഷ്യനാണെന്ന് തോന്നുന്നില്ല! അവൻ മറ്റേതോ ഗ്രഹത്തിൽ നിന്ന് ഭൂമിയിൽ വന്ന ഗന്ധർവ്വനാണ്. 2003-ലെ കംഗാരുപ്പടയുടെ ബാറ്റിങ്ങ് വിസ്ഫോടനം ഇനി നമുക്ക് മറക്കാം. അതിനേക്കാൾ വലിയ സംഹാര താണ്ഡവം നാം വൈഭവിൽ നിന്ന് കണ്ടുകഴിഞ്ഞു.
ബീഹാറിലാണ് വൈഭവ് ജനിച്ചത്. അവിടത്തെ അത്ലീറ്റുകൾ അനുഭവിക്കുന്ന ദുരിതങ്ങൾ എന്താണെന്ന് നാം പല തവണ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ട്. എ.പി.ജെ അബ്ദുൽ കലാം ഇന്ത്യയുടെ പ്രസിഡൻ്റ് ആയിരുന്ന സമയത്ത് ഹൈദരാബാദിൽ വെച്ച് നാഷണൽ ഗെയിംസ് നടന്നിരുന്നു. അന്ന് ബീഹാറിൻ്റെ താരങ്ങൾ ബൂട്സും യൂണിഫോമും ഇല്ലാതെയാണ് മാർച്ച് നടത്തിയത്.
ശാന്തീദേവി എന്ന അത്ലീറ്റ് ഒരുകാലത്ത് ബീഹാർ കബഡി ടീമിൻ്റെ അഭിമാനമായിരുന്നു. പക്ഷേ കളിയിൽ നിന്ന് വിരമിച്ചതിനുശേഷം അവർക്ക് ഉപജീവനത്തിനുവേണ്ടി മാർക്കറ്റിൽ പച്ചക്കറികൾ വിൽക്കേണ്ടിവന്നു. ശാന്തീദേവി ഒരു അഭിമുഖത്തിൽ പറഞ്ഞു- ”എനിക്ക് കിട്ടിയ മെഡലുകൾ ഞാൻ എൻ്റെ മക്കളിൽനിന്ന് ഒളിച്ചുവെച്ചിരിക്കുകയാണ്. അവർ സ്പോർട്സ് താരങ്ങളാകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.’
ബീഹാറിൻ്റെ ആ മണ്ണിൽ നിന്നാണ് വൈഭവ് ഉദിച്ചുയർന്നത്. ആദ്യം അവൻ ഐ.പി.എൽ ജയിച്ചടക്കി. പിന്നീട് ഇന്ത്യയുടെ കൗമാര ടീമിനൊപ്പം ലോകം ചുറ്റി സഞ്ചരിച്ചു. കഴിഞ്ഞ വർഷം വൈഭവ് ഇംഗ്ലണ്ടിൽ യൂത്ത് ഓ.ഡി.ഐ സീരീസ് കളിച്ചിരുന്നു. ഇംഗ്ലണ്ട് ടീമിൻ്റെ കപ്പിത്താൻ തോമസ് റ്യൂ ആയിരുന്നു. ആ സീരീസിൽ വൈഭവ് അപമാനിക്കപ്പെട്ടിരുന്നു. വൈഭവിനെ പുറത്താക്കിയതിനുശേഷം ഇംഗ്ലിഷ് ബോളറായ ജാക്ക് ഹോം ഒരു സെൻ്റ് ഓഫ് നൽകിയിരുന്നു! ”ഡ്രെസ്സിങ്ങ് റൂമിലേയ്ക്ക് പോകൂ” എന്നായിരുന്നു വൈഭവിനോടുള്ള ആക്രോശം.
ഏതാനും മാസങ്ങൾക്കുശേഷം അതേ തോമസ് റ്യൂ നയിച്ച ഇംഗ്ലിഷ് ടീം വൈഭവിനെതിരെ അണ്ടർ-19 ലോകകപ്പ് ഫൈനൽ കളിക്കാനിറങ്ങി! ബാക്കിയെല്ലാം ചരിത്രമാണ്. സ്ഫടികത്തിലെ ആടുതോമയോട് തീപ്പെട്ടി ചോദിച്ച വില്ലൻ്റെ അവസ്ഥയാണ് ഇംഗ്ലിഷ് ടീമിന് വന്നുപെട്ടത്. വൈഭവ് സൂര്യവൻശിയുടെ ബ്രൂട്ടൽ ഹിറ്റിങ്ങ് ഒരു പ്രസ്താവനയായിരുന്നു-
”തീപ്പെട്ടിയില്ല. തീ ഇരിക്കട്ടെടാ..!! ”
കുറിപ്പ്: സന്ദീപ് ദാസ്













Discussion about this post