സാവോപോളോ: കാൽപന്ത് കളിയിലെ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.വൻകുടലിൽ ആയിരുന്നു അർബുദം ബാധിച്ചത്. ഇതോടൊപ്പം ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായതിനെ തുടർന്നാണ് രോഗം മൂർച്ഛിച്ചത്.
ഒന്നര പതിറ്റാണ്ട് ബ്രസീൽ ദേശീയ ടീമിന്റെ അവിഭാജ്യ ഭാഗമായിരുന്നു പെലെ. 1958, 1962, 1970 വർഷങ്ങളിൽ ആയി മൂന്നു തവണ ബ്രസീലിനായി ലോകകപ്പ് നേടിയ ചരിത്ര താരം. . ദേശീയ ടീമിനായി 92 മത്സരങ്ങളിൽ 77 ഗോളുകൾ നേടിയിട്ടുണ്ട്.
ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു ജീവിതത്തിലെ വലിയ ഭാഗവും ബ്രസീലിയൻ ക്ലബ്ബായ സാന്റോസിനെ ആണ് പെലെ (1956-1974) പ്രതിനിധീകരിച്ചത്. 659 മത്സരങ്ങളിൽ നിന്ന് 643 ഗോളുകൾ ആണ് ക്ലബ്ബിനായി പെലെ നേടിയത്. തന്റെ ഫുട്ബോൾ കരിയറിന്റെ അവസാന രണ്ട് വർഷങ്ങളിൽ പെലെ അമേരിക്കയിലെ ന്യൂയോർക്ക് കോസ്മോസിനായി കളിച്ചു.
“സുഹൃത്തുക്കളേ, ഞാൻ പ്രതിമാസ ചെക്ക് അപ്പിനായി ഹോസ്പിറ്റലിലാണ്. ഇതുപോലുള്ള പോസിറ്റീവ് സന്ദേശങ്ങൾ ലഭിക്കുന്നത് എനിക്ക് സന്തോഷമുണ്ടാക്കുന്നു. ഈ ആദരവിന് എല്ലാവർക്കും നന്ദി!” എന്നായിരുന്നു പെലെയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്.












