തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുളള സിപിഎം നീക്കങ്ങൾക്ക് ഗവർണറുടെ ചെക്ക്. സജി ചെറിയാൻ രാജിവെച്ചത് ഭരണഘടനയെ അവഹേളിച്ചതിനും സത്യപ്രതിജ്ഞാലംഘനത്തിനുമാണെന്നും അത് സാധാരണ സാഹചര്യമല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവർണറുടെ നിയമോപദേശകൻ ഡോ.എസ്. ഗോപകുമാരൻ നായരോട് ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ പ്രതികരണം.
സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്കും സമയം തേടി. തുടർന്നാണ് ഗവർണർ ഇക്കാര്യത്തിൽ നിയമോപദേശം തേടിയത്.
ഇത് ഒരു സാധാരണ ശുപാർശയായി കാണാനാകില്ലെന്നും സജി ചെറിയാൻ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തോട് രാജിവെക്കാൻ ആവശ്യപ്പെട്ടതെന്നും ഗവർണർ ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രാജിവെച്ചത്. ഇതിൽ വസ്തുതാപരമായി എത്രത്തോളം മാറ്റമുണ്ടായെന്നാണ് താൻ പരിശോധിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കുവാനുള്ള ബാധ്യത ഗവർണർക്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കുന്നതിന് പകരം കൂടുതൽ വിശദാംശങ്ങൾ ഗവർണർക്ക് തേടാമെന്നുമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
നാലാം തീയതി സത്യപ്രതിജ്ഞ നടത്താനാണ് മുഖ്യമന്ത്രി സമയം ചോദിച്ചത്. മല്ലപ്പളളിയിൽ നടന്ന ഒരു പാർട്ടി പരിപാടിയിലാണ് സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. പ്രതിഷേധം ശക്തമായതോടെ ആയിരുന്നു രാജി. വിവാദങ്ങൾ ഒടുങ്ങുമ്പോൾ തിരിച്ചെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു സിപിഎം സജി ചെറിയാനെക്കൊണ്ട് രാജിവെപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീണ്ടും മന്ത്രിയാക്കാനുളള തീരുമാനം.
Discussion about this post