കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പുതിയ തന്ത്രം മെനഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സ്‌കൂളുകളിൽ പോഷകാഹാരം വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിഎം പോഷൺ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലെയും കുട്ടികൾക്ക് പോഷകാഹാരം നൽകിവരുന്നുണ്ട്. ഇതിന് പുറമേയാണ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാരിന്റെ പുതിയ പദ്ധതി പ്രഖ്യാപനം.
പിഎം പോഷൺ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് അരി, ഉരുളക്കിഴങ്ങ്, സോയാബീൻ, മുട്ട എന്നിവയാണ് ഉച്ചഭക്ഷണത്തിൽ നൽകിവരുന്നത്. ഇതിനൊപ്പം ആഴ്ചയിൽ ഒരിക്കൽ കോഴിയിറച്ചിയും പഴങ്ങളും നൽകുന്നതാണ് സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി. നാല് മാസമാണ് ഈ പദ്ധതിയുടെ കാലയളവ്. അടുത്ത ആഴ്ച മുതൽ സ്‌കൂളുകളിൽ കോഴി ഇറച്ചി നൽകി തുടങ്ങും. ബ്ലോക്കുകൾ തിരിച്ചാകും പദ്ധതി നടപ്പിലാക്കുക. ഓരോ ആഴ്ചയിലും ഓരോ ബ്ലോക്കുകളിലെ സ്‌കൂളുകളിൽ ആകും ഭക്ഷണ വിതരണം.
പോഷകാഹാര വിതരണത്തിനായി ഒരു കുട്ടിയ്ക്ക് 20 രൂപയാണ് ചിലവ് വരികയെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പദ്ധതിയ്ക്കായി മൊത്തത്തിൽ 371 കോടി രൂപയാണ് ചിലവെന്നും വിജ്ഞാപനത്തിലുണ്ട്.
അതേസമയം മമത സർക്കാരിന്റെ തിരഞ്ഞെടുപ്പ് തന്ത്രത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്ത് എത്തി. തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രം പദ്ധതി പ്രഖ്യാപനങ്ങളുമായി എത്തുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയ കളിയാണെന്ന് ബിജെപി പറഞ്ഞു. ഇത് തൃണമൂൽ കോൺഗ്രസിന് അനുകൂലമായ ജനവികാരം ഉണ്ടാക്കുമെന്ന് കരുതരുത്. ജനസേവനമാണ് സർക്കാർ ലക്ഷ്യമെങ്കിൽ പാവപ്പെട്ട കുട്ടികൾക്ക് പോഷകാഹാരം ഉറപ്പുവരുത്താത്തത് എന്താണ്?. പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും ബിജെപി പ്രതികരിച്ചു.
Discussion about this post