ഇസ്ലാമാബാദ് : പാകിസ്താനിലെ പണപ്പെരുപ്പം വർദ്ധിക്കുന്നു. ആഹാരത്തിനായി നെട്ടോട്ടമോടുകയാണ് പാക് ജനത .ഒരു പാക്കറ്റ് മാവിന്റെ വില 3000 രൂപയിലെത്തി. അതുകൊണ്ട് തന്നെ സബ്‌സിഡി നിരക്കിലുള്ള മാവ് ലഭിക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
മാവ് വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ മോശം സാമ്പത്തിക സ്ഥിതിയിൽ സർക്കാർ സബ്‌സിഡി നിരക്കിലുള്ള മാവ് വിതരണം ചെയ്യുന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. സിന്ധ് പ്രവിശ്യയിലെ മിർപുർഖാസിൽ വിതരണം ചെയ്ത മാവ് വാങ്ങാൻ ധാരാളം ആളുകൾ എത്തി.
പെട്ടെന്നുള്ള തിക്കിലും തിരക്കിലും പെട്ടാണ് ഒരാൾ മരിച്ചത്. ഗുലാഹി ഭിൽ എന്ന ഹർസിംഗ് ആണ് മരിച്ചത്. സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ഭിൽ സമുദായത്തിലെ ജനങ്ങൾ അണിനിരന്നു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രളയബാധിതർക്കും മറ്റ് നിർധനരായ ആളുകൾക്കും മാവ് നൽകാൻ മിർപുർഖാസ് ഡെപ്യൂട്ടി കമ്മീഷണർക്ക് കഴിഞ്ഞിട്ടില്ലെന്ന് ആളുകൾ പറയുന്നു.
കമ്മീഷണർക്കെതിരെ കേസെടുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് സിന്ധ് സർക്കാർ പ്രവിശ്യയിലെ 23 ജില്ലകളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇവർക്ക് ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മാവ് ലഭിക്കാനുള്ള ശ്രമത്തിലാണ് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നത്.
കിലോയ്ക്ക് 150-170 രൂപ നിരക്കിൽ മാവ് വാങ്ങേണ്ടിവരുമെന്നാണ് ജനങ്ങൾ പറയുന്നത്. പാക്കിസ്ഥാനിലെ പല പ്രവിശ്യകളിലും സബ്‌സിഡിയുള്ള മാവുകൾക്കായി ആളുകൾ തടിച്ചുകൂടുന്നതായി റിപ്പോർട്ടുകളുണ്ട്. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞ് വീഴുന്നതും പോലീസ് ലാത്തിച്ചാർജ്ജ് ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലും ഷഹീദ് ബേനസിറാബാദ്, നവാബ്ഷാ തുടങ്ങിയ ജില്ലകളിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (പിബിഎസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇസ്ലാമാബാദ്, ലാഹോർ, ഗുജ്റൻവാല എന്നിവിടങ്ങളിൽ 20 കിലോഗ്രാം പാക്കറ്റ് മാവിന്റെ വില 2800 മുതൽ 3000 രൂപ വരെ എത്തിയിട്ടുണ്ട്. ലാർക്കാന, സുക്കൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മാവ് 1300 മുതൽ 2880 രൂപയ്ക്കാണ് വിറ്റത്.
ക്വറ്റയിലും പെഷവാറിലും 1295 മുതൽ 2700 രൂപ വരെയാണ് മാവ് പാക്കറ്റുകൾ വിൽക്കുന്നത്. മാവ് വിതരണം നടത്തുന്ന വാഹനത്തിന് സമീപം എകെ 47 പോലുള്ള മാരകായുധങ്ങളുമായി സുരക്ഷാ ഗാർഡുകളെ പാകിസ്ഥാനിൽ വിന്യസിച്ചിട്ടുണ്ട്. അത്തരത്തിലുള്ള നിരവധി വീഡിയോകളും പുറത്ത് രംഗത്ത് വന്നിട്ടുണ്ട്.
Discussion about this post