കീവ്: ക്രിസ്മസ് പ്രമാണിച്ച് 36 മണിക്കൂർ നേരത്തേക്ക് പ്രഖ്യാപിച്ചിരുന്ന താത്കാലിക വെടിനിർത്തലിന്റെ സമയം അവസാനിച്ചതിന് പിന്നാലെ യുക്രെയ്‌ന് നേരെ വൻ ആക്രമണം അഴിച്ച് വിട്ട് റഷ്യ. കിഴക്കൻ യുക്രെയ്‌നിൽ സൈനികർ താമസിക്കുന്ന രണ്ട് കെട്ടിടങ്ങൾക്ക് നേരെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 600ലധികം യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ക്രമറ്റോർസ്‌കിന് പുറമെ മറ്റ് പല നഗരങ്ങളിലും റഷ്യ കനത്ത ബോംബ് ആക്രമണം നടത്തുന്നുണ്ട്. നഗരത്തിലെ കെട്ടിടങ്ങൾക്ക് നേരെ റഷ്യൻ ആക്രമണം നടക്കുന്നുണ്ടെങ്കിലും ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ക്രമറ്റോർസ്‌ക് മേയർ പറഞ്ഞു.
ഡോണെറ്റ്‌സ്‌ക് മേഖലയിലെ മക്കിവ്കയിലെ റഷ്യൻ ബാരക്കുകൾക്ക് നേരെ കഴിഞ്ഞ ദിവസം യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ നിരവധി റഷ്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. 89 സൈനികരാണ് യുക്രെയ്ൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായ ആക്രമണമെന്നും വിജയം നേടും വരെ പോരാട്ടം തുടരുമെന്നുമാണ് റഷ്യയുടെ വാദം. ബെലാറൂസ് അതിർത്തിയിലേക്ക് റഷ്യ കൂടുതൽ സൈനികരേയും എത്തിച്ചിട്ടുണ്ട്.
റഷ്യൻ ഓർത്തഡോക്‌സ് സഭ ക്രിസ്മസ് ആഘോഷിക്കുന്ന വെള്ളിയാഴ്ച രാവിലെ മുതൽ ശനിയാഴ്ച ഉച്ച വരെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 36 മണിക്കൂർ നേരത്തേക്ക് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ യുക്രെയ്ൻ ഇത് അംഗീകരിച്ചിരുന്നില്ല. അതേസമയം യുക്രെയ്‌നും റഷ്യയും തടവിലാക്കിയിരുന്ന 50 സൈനികരെ പരസ്പരം കൈമാറി. മധ്യസ്ഥ ചർച്ചകളെ തുടർന്നാണ് ഇരുകൂട്ടരും 50 വീതം സൈനികരെ വിട്ടയച്ചത്.
Discussion about this post