തിരുവനന്തപുരം: ശബരിമല പശ്ചാത്തലമാക്കിയുള്ള ചിത്രം മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ. അയ്യപ്പ സ്വാമിയോടും,
പ്രേക്ഷക രോടും, ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടുമാണ് താരം നന്ദി പറഞ്ഞിരിക്കുന്നത്. വാക്കുകൾ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് താൻ കടന്നു പോകുന്നത് എന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.
സിനിമയെക്കുറിച്ച് ഒരുപാട് നല്ല പ്രതികരണങ്ങൾ വായിച്ചു. അവയെല്ലാം ഫേസ്ബുക്കിൽ താൻ പങ്കുവച്ചിരുന്നു. ഇപ്പോഴും സന്ദേശങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ട്. തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ഇതിന് മുൻപും തന്റെ സിനിമകൾ വിജയിച്ചിട്ടുണ്ട്. എന്നാൽ മാളികപ്പുറത്തിനപ്പുറം വരില്ല. തെലുങ്ക് ചിത്രത്തിന്റെ ഡേറ്റ് ഇഷ്യൂവും മറ്റ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ടും ഈ സിനിമ ഒഴിവേക്കണ്ട സാഹചര്യം തനിക്ക് ഉണ്ടായിരുന്നു. സിനിമയുടെ വിജയം അണിയറ പ്രവർത്തകർക്ക് കൂടി അവകാശപ്പെട്ടതാണെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
നമസ്‌കാരം,
മാളികപ്പുറം സിനിമ ഇത്രയും വലിയ വിജയമാക്കിതന്ന അയ്യപ്പ സ്വാമിയോടും സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടും ഞാൻ എന്റെ സ്‌നേഹവും നന്ദിയും ആദ്യം തന്നെ രേഖപ്പെടുത്തുന്നു.
വാക്കുകൾ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
സിനിമയെ പറ്റിയുള്ള ഒരുപാട് നല്ല പ്രതികരണങ്ങൾ ഞാൻ വായിക്കുകയും അതൊക്കെ ഞാൻ ഷെയർ ചെയ്യുകയും ചെയ്യ്തിട്ടുണ്ട്. അതോടൊപ്പം നേരിട്ടും സോഷ്യൽ മീഡിയ വഴിയും സിനിമയെ പറ്റിയുള്ള നല്ല സന്ദേശങ്ങൾ എന്നിലേക്ക് ഇപ്പോഴും എത്തികൊണ്ടിരിക്കുകയാണ്.
എന്റെ സിനിമാ ജീവിതത്തിൽ ഇങ്ങനെ ആദ്യമായിട്ടാണ്, ഇതിനു മുൻപും എന്റെ സിനിമകൾ വിജയിച്ചിട്ടുണ്ട്, പ്രേക്ഷക പ്രീതി നേടിയിട്ടുമുണ്ട് പക്ഷേ മാളികപ്പുറത്തിന്റെ അത്രയും വരില്ല.
സിനിമ പ്രേക്ഷകരിലേക്കെത്തിച്ച പ്രൊഡ്യൂസഴ്‌സ് ആന്റോ ചേട്ടനോടും വേണുച്ചേട്ടനോടും ഒരിക്കൽ കൂടി ഞാൻ എന്റെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്തുന്നു.
ഈ കുറിപ്പ് ഞാൻ എഴുതാനുള്ള പ്രധാന കാര്യം, ഞാൻ ചെയ്തുകൊണ്ടിരുന്ന തെലുങ്ക് ചിത്രത്തിന്റെ ഡേറ്റ് ഇഷ്യൂവും മറ്റ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ടും ഞാൻ ഈ സിനിമ ഒഴിവാക്കേണ്ടി വന്നിരുന്നേനെ, എന്നാൽ ആ കാരണങ്ങൾക്ക് എല്ലാം പരിഹാരം കണ്ടെത്തിക്കൊണ്ട് എന്നെ മാളികപ്പുറത്തിലേക്ക് അടുപ്പിച്ചത് മേപ്പടിയാന്റെ ഡയറക്ടറും എന്റെ പ്രിയ സുഹൃത്തുമായ വിഷ്ണു മോഹനും അതോടൊപ്പം എന്റെ മാനേജറും സഹോദര തുല്യനുമായ വിപിനും കൂടിയാണ്. അതുകൊണ്ട് തന്നെ എനിക്ക് ലഭിക്കുന്ന സ്‌നേഹവും നല്ല സന്ദേശങ്ങളും ഇവർക്കുംകുടി അർഹതപ്പെട്ടതാണ്.
അതുപോലെ എന്നെ ഒരു സുഹൃത്ത് അല്ലെങ്കിൽ സഹോദരൻ എന്ന നിലയിൽ സപ്പോർട്ട് ചെയ്യുന്ന എല്ലാവരെയും ഈ സമയത്ത് ഞാൻ ഓർക്കുന്നു.
സിനിമയുടെ ചിത്രികരണത്തിന് ശേഷം ഇതിന്റെ നട്ടെല്ലായിമാറിയത് എന്റെ പ്രിയ സുഹൃത്തും സിനിമയുടെ എഡിറ്ററുമായ ഷമീർ മുഹമ്മദ് ആയിരുന്നു. സിനിമ പ്രേക്ഷക മനസ്സിലേക്ക് ഇത്രയുമധികം ആഴത്തിൽ പതിയാൻ കാരണം അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവ് തന്നെയാണ്. ഒരായിരം നന്ദി ഷമീർ.
അഞ്ച് വർഷങ്ങൾക്ക് ശേഷം വലിയ ഒരു ഫൈറ്റിംഗ് രംഗങ്ങളെപ്പറ്റി ആലോചിച്ചു തുടങ്ങിയപ്പോൾതന്നെ എനിക്ക് നിർബന്ധമുണ്ടായിരുന്നു അത് ഏറ്റവും മികച്ചതാവണമെന്ന്. അത് സിൽവ മാസ്റ്റർ ഉള്ളതു കൊണ്ട് മാത്രമാണ് സാധിച്ചത്,
സിനിമയെയും അതിലെ കഥാപാത്രങ്ങളെയും പൂർണ്ണമായി മനസിലാക്കി സിൽവ മാസ്റ്റർ അത് ഏറ്റവും മികച്ച രീതിയിൽ തന്നെ കമ്പോസ് ചെയ്യ്തു തന്നു. ഫൈറ്റിംഗ് സീനുകൾക്ക് തിയേറ്ററിൽ രോമാഞ്ചം സൃഷ്ട്ടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും മാസ്റ്റർക്കാണ്.
സിനിമയിലെ ഓരോ അണിയറ പ്രവർത്തകരെ പറ്റിയും എടുത്തു പറയാതെ എനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ല. കാരണം ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്‌നത്തിന്റെതാണ്. പല വേദികളിലും അവരെ കുറിച്ച് മുൻപ് പറഞ്ഞിട്ടുള്ളതിനാൽ ഇവിടെ പ്രത്യേകമായി എടുത്ത് പറയുന്നില്ല.
മാളികപ്പുറത്തിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും ഒരിക്കൽ കൂടി നന്ദി.
കാണാത്തവർ ഉടൻ തന്നെ കാണുക.
Discussion about this post