ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. വിഗ്രഹങ്ങൾ അടിച്ചു തകർത്തു. പിപ്പൽജോപയിലെ ഹനുമാൻ ക്ഷേത്രത്തിന് നേരെ തിങ്കളാഴ്ച രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തി.
രാത്രി ബഹളം കേട്ട് പ്രദേശവാസികൾ എത്തി നോക്കിയപ്പോഴാണ് ക്ഷേത്രം ചിലർ ചേർന്ന് അടിച്ച് തകർക്കുന്നതായി കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അക്രമികളെ പിടിച്ചു കെട്ടാൻ പ്രദേശവാസികൾ ശ്രമിച്ചെങ്കിലും ഇവർ കടന്നു കളഞ്ഞു. പ്രധാന പ്രതിഷ്ഠയായ ഹനുമാൻ വിഗ്രഹവും മറ്റ് വിഗ്രഹങ്ങളുമാണ് അക്രമികൾ അടിച്ച് തകർത്തത്.
വിവരം അറിഞ്ഞ് പോലീസ് എത്തി ക്ഷേത്രത്തിൽ പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
അതേസമയം സംഭവത്തിന് പിന്നാലെ പിന്നാലെ ഇരുനൂറോളം വരുന്ന വിശ്വാസികൾ ക്ഷേത്ര മുറ്റത്ത് തടിച്ച് കൂടി പ്രതിഷേധിച്ചു. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് വിശ്വാസികളുടെ ആവശ്യം. അല്ലെങ്കിൽ ഗതാഗതം സ്തംഭിപ്പിച്ചുൾപ്പെടെ പ്രതിഷേധം നടത്തുമെന്ന് വിശ്വാസികൾ മുന്നറിയിപ്പ് നൽകി. ക്ഷേത്രവും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്.
Discussion about this post