കലഹങ്ങളെ മറക്കുക, സ്നേഹത്തോടെ ജീവിക്കുക എന്ന സന്ദേശമാണ് ഭാരതീയ സംസ്കാരപ്രകാരം മകരസംക്രാന്തി എന്ന വിശേഷ ദിനത്തിൽ പകർന്നു നൽകുന്ന സന്ദേശം. കേരളത്തിൽ മകര വിളക്ക്, തമിഴ് നാട്ടിൽ തൈ പൊങ്കൽ, കർണാടകത്തിലും ആന്ധ്രയിലും ഭോഗി ആയും മകരസംക്രാന്തി ആഘോഷിക്കുന്നു. ഹരിദ്വാരിൽ മഹാകുംഭമേളയും സംക്രമ സ്നാനവും ബംഗാളിൽ ഗംഗാസാഗർ മേളയായും ആസാമിൽ ഭോഗാലി ബിഹുവും ഒറീസയിൽ മകരമേളയും ഗുജറാത്തിൽ ഉത്തരായണവും ഈ ദിനത്തിലാണ്.
സിന്ധി സമുദായം ഈ ദിനത്തെ ’തിരമൌരി’ എന്നു പറയുന്നു. മഹിഷീനിഗ്രഹത്തിനു ശേഷം അയ്യപ്പൻ ശബരിമലയിലെ വിഗ്രഹത്തിൽ ലയിച്ചത് മകരസംക്രാന്തി ദിവസമാണെന്നും മഹിഷീ വധത്തിന്റെ ആഹ്ലാദസൂചകമായാണ് പൊന്നമ്പലമേട്ടിൽ ആദ്യമായി മകരജ്യോതി തെളിയിച്ചതെന്നുമാണ് ഒരു ഐതീഹ്യം. ശബരിമലയിൽ മകരവിളക്ക് ദർശനത്തെ വളരെ പുണ്യമായി കരുതുന്നു.
33 കോടി ദേവതകളിൽ സമ്പൂർണ്ണ സൃഷ്ടികൾക്കും ജീവനേകുന്ന സൂര്യദേവന് മഹത്ത്വപൂർണമായ സ്ഥാനമാണുള്ളത്. സൂര്യദേവന്റെ ഉപാസനയ്ക്കായിട്ടുള്ള ഒരു മഹത്ത്വപൂർണമായ ഉത്സവമാണ് മകരസംക്രാന്തി.
മകരസംക്രാന്തി ദിവസം സൂര്യൻ മകരരാശിയിലേക്ക് സംക്രമണം ചെയ്യുന്നു. കൂടാതെ സൂര്യന്റെ ഉത്തരായണവും ആരംഭിക്കുന്നു. മകരസംക്രാന്തി മുതൽ കർക്കിടക സംക്രാന്തിവരെ സൂര്യന്റെ ഉത്തരായണമാണ്. ഉത്തരായണത്തിലെ ആറു മാസം ശ്രേഷ്ഠമാകുന്നു. കർക്കിടക സംക്രാന്തി മുതൽ മകര സംക്രാന്തി വരെയുള്ള കാലഘട്ടത്തെ ദക്ഷിണായനം എന്നു പറയുന്നു.
ഇക്കൊല്ലം മകരസംക്രാന്തി ജനുവരി 15നാണ്. മകര സംക്രാന്തി ദിവസം പൂർണ വിശ്വത്തിന്റെയും ചേതനാരൂപമായ കാര്യക്ഷമതയിൽ അഭിവൃദ്ധി ഉണ്ടാകുന്നു. വളരെ ഭക്തിയൊടെയും ഉത്സാഹത്തോടെയുമാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്. ഈ പുണ്യദിനത്തിൽ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഗംഗാസാഗർ, പ്രയാഗ് മുതലായ സ്ഥലങ്ങളിൽ തീർഥസ്നാനം, പിതൃ തർപ്പണം, സൂര്യ പൂജ-പ്രാർഥന എന്നിവയ്ക്കായി പോകുന്നു.
മകര സംക്രാന്തിയുടെ മഹത്ത്വം
ഈ ദിവസം സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അന്തരീക്ഷത്തിൽ ചൈതന്യം വളരെ അധികമായിരിക്കും. ഈ കാലഘട്ടത്തിൽ സാധന ചെയ്യുന്നതിൽ ഫലപ്രാപ്തിയും ഏറെയാണ്.
മകരസംക്രാന്തി ആഘോഷിക്കേണ്ട രീതി
ഈ ദിവസം തീർഥസ്നാനത്തിന് പ്രത്യേക മഹത്ത്വമുണ്ട്. ഗംഗ, യമുന, ഗോദാവരി, കൃഷ്ണ, കാവേരി തുടങ്ങിയ നദികളുടെ തീരങ്ങളിൽ സ്നാനം ചെയ്യുന്നവർക്ക് മഹാപുണ്യം ലഭിക്കുന്നു. മകരസംക്രാന്തിക്ക് പ്രയാഗ്, ഗയ, ഗഢമുക്തേശ്വർ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ തീർഥസ്നാനം ചെയ്യാനും സൂര്യഭഗവാനെ പൂജിക്കാനും എത്തുന്നു. അവിടെ അതീവ ഭക്തി ഭാവത്തോടെ ഈ ഉത്സവം ആഘോഷിക്കുന്നു.
സംക്രാന്തി ദിവസം എള്ള് ചേർത്ത വെള്ളത്തിൽ സ്നാനം ചെയ്യുന്നത് ഗുണകരമാണ്. നമുക്ക് തീർഥ സ്ഥലത്തു പോയി സ്നാനം ചെയ്യുവാൻ സാധിച്ചെന്നു വരില്ല. അതു കൊണ്ട് അന്നത്തെ ദിവസം നമുക്കും തീർഥസ്ഥാനത്താണ് സ്നാനം ചെയ്യുന്നത് എന്ന ഭാവത്തോടെ സ്നാനം ചെയ്യാം.
സ്നാനത്തിനു മുമ്പായി ഇപ്രകാരം സങ്കല്പം ചെയ്യുക
“എന്റെ ശരീരം, മനസ്സ്, വാക്ക്, ഇവ കൊണ്ടുണ്ടായിട്ടുള്ള ത്രിവിധ പാപങ്ങൾ നശിക്കട്ടെ. അതോടൊപ്പം എനിക്ക് സൂര്യഭഗവാന്റെ കൃപ ലഭിക്കട്ടെ. ഇതിനായി പൊടിച്ച എള്ളുകൊണ്ടുള്ള സ്നാനചൂർണം തേച്ച്, എള്ളു ചേർത്ത വെള്ളത്തിൽ ഞാൻ സ്നാനം ചെയ്യുന്നു.’ സങ്കല്പത്തിനുശേഷം സ്നാനം ചെയ്യുന്നു.
അതിനുശേഷം സൂര്യനാരായണന്റെ പൂജ ചെയ്ത് യഥാശക്തി ദാനാദികർമങ്ങൾ ചെയ്യുന്നു. സൃഷ്ടിയുടെ പരിപാലന കർത്താവായ ഭഗവാൻ ശ്രീവിഷ്ണുവിന്റെ നാമം ജപിച്ച് അരി, കറുത്ത എള്ള്, കറുത്ത ഉഴുന്ന്, ശർക്കര, ഇഞ്ചി, പച്ചക്കറി, ഉപ്പ് എന്നീ സാധനങ്ങളോടൊപ്പം സ്വർണം, വെള്ളി അല്ലെങ്കിൽ നാണയം ദാനം ചെയ്യുന്നു.
എള്ളിന്റെ മഹത്ത്വവും സംക്രാന്തി സമയത്ത് എള്ളിന്റെ ഉപയോഗവും
എള്ളിന് സത്ത്വതരംഗങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവ് കൂടുതലാണ്. അതിനാൽ സൂര്യന്റെ ഈ സംക്രമണ കാലത്ത് സാധനയുടെ അഭിവൃദ്ധിക്ക് എള്ള് ഉപയോഗിക്കുന്നത് ഗുണകരമാണ്.
സംക്രാന്തിയുടെ കാലത്ത് എള്ള് എങ്ങനെ ഉപയോഗിക്കണം ?
1. എള്ളെണ്ണയാൽ അഭ്യംഗം ചെയ്യുക അതായത് എള്ളെണ്ണ ശരീരത്തിൽ തേച്ച് തിരുമുക.
2. പൊടിച്ച എള്ളുകൊണ്ടുള്ള സ്നാനചൂർണം തേയ്ക്കുക.
3. എള്ളു ചേർത്ത വെള്ളത്തിൽ കുളിക്കുക.
4. എള്ളുകൊണ്ടുണ്ടാക്കിയ ഭക്ഷണപദാർഥങ്ങൾ സേവിക്കുക.
5. എള്ളുകൊണ്ടുണ്ടാക്കിയ ഭക്ഷണപദാർഥങ്ങൾ മറ്റുള്ളവർക്ക് നൽകുക.
6. ശിവക്ഷേത്രത്തിൽ എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുക.
7. പിതൃശ്രാദ്ധം നടത്തുക.
മകരസംക്രാന്തി പുണ്യദിവസം ദാനം ചെയ്യാവുന്ന ചില വസ്തുക്കൾ
1. ഫലോച്ചയ ദാനം : അടയ്ക്ക കുല അല്ലെങ്കിൽ ഏതെങ്കിലും പഴങ്ങളുടെ കുല
2. ഫലയുഗ്മദാനം : 12 തരത്തിലുള്ള ഫലങ്ങൾ ഈരണ്ടു വീതം
3. വർധിത ഫലദാനം : എള്ള്, ശർക്കര, കൊപ്ര ഇവയുടെ മിശ്രിതം
4. പാകഭാണ്ഡദാനം : ദമ്പതികൾക്ക് ഭക്ഷണത്തിനുവേണ്ടിയുള്ള വസ്തുക്കളും കൂടാതെ അടുക്കള പാത്രങ്ങളും
5. രസരംഗദാനം : കുങ്കുമം, ശർക്കര എന്നിവ നിറച്ച 2 മംഗള പാത്രങ്ങൾ
6. കുലദ്വയദാനം : ഏതെങ്കിലും രണ്ട് ധാന്യങ്ങളുടെ കൂമ്പാരം
7. സൂര്യബിംബദാനം : സൂര്യന്റെ ബിംബം
8. ഗൌരിഹരദാനം : ശിവപാർവതിയുടെ ബിംബം
ധർമശാസ്ത്രമനുസരിച്ച് മകരസംക്രാന്തി മുതൽ രഥസപ്തമി (സൂര്യജയന്തി, ജനുവരി 28, 2023) വരെയുള്ള കാലഘട്ടത്തെ പർവകാലം (പുണ്യകാലം) എന്നു പറയുന്നു. ഇത് ശുഭകാലമാണ്. ഈ സമയത്ത് ചെയ്യുന്ന ജപം, ധ്യാനം, ദാനം, പുണ്യകർമങ്ങൾ ഇവയ്ക്കു പ്രത്യേക ഫലം ലഭിക്കുന്നു. ദാനം എപ്പോഴും അർഹതയുള്ളവന് നൽകണം എന്നാണ് ധർമം പറയുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ മകരസംക്രാന്തി ആഘോഷിക്കുന്ന രീതി
പഞ്ചാബിൽ മകരസംക്രാന്തിയെ ’ലോഹഡി’ എന്നു പറയുന്നു. ഈ ദിവസം ’മാഘി’ എന്ന പേരിലും ആഘോഷിക്കപ്പെടുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഇത് “ഖിചടി പർവ്’ എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു. തീർഥക്ഷേത്രങ്ങളിൽ ഉത്സവം നടത്തുന്നു. ഇതിനെ “മാഘമേള’ എന്നു പറയുന്നു.
പശ്ചിമ ബംഗാളിൽ മകരസംക്രാന്തി സമയത്ത് നടത്തുന്ന ഗംഗാസാഗർ മേള വളരെ പ്രസിദ്ധമാണ്. ബുന്ദേൽഖണ്ഡിലും മധ്യപ്രദേശിലും മകരസംക്രാന്തി “സകരാത്’ എന്ന പേരിൽ അറിയപ്പെടുന്നു.
ആസാമിൽ ഇത് ഭോഗലിബിഹു എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു.
മഹാരാഷ്ട്ര പോലെ ഗുജറാത്തിലും ഈ ദിവസം ഭക്തിഭാവത്തോടെ ആഘോഷിക്കപ്പെടുന്നു. സൂര്യനോട് കൃതജ്ഞത അർപ്പിക്കുന്നതിനായി ഇവിടെ പട്ടം പറപ്പിക്കുന്നു.
ദക്ഷിണ ഭാരതത്തിലും ഭക്തിഭാവത്തോടെ സൂര്യോപാസന ചെയ്യുന്നു. ഇന്ദ്ര ദേവനുവേണ്ടി “ഭോഗി പൊങ്കൽ’, സൂര്യനുവേണ്ടി “സൂര്യപൊങ്കൽ’ കൂടാതെ പശുക്കൾക്കുവേണ്ടി “മാട്ടു പൊങ്കൽ’ എന്നീ രീതിയിൽ മകരസംക്രാന്തി ആഘോഷിക്കുന്നു. “പൊങ്കൽ’ എന്ന വാക്കിന്റെ അർഥമാണ് മൺപാത്രത്തിൽ പാലിൽ വേവിച്ചെടുക്കുന്ന ചോറ്.
തമിഴ് നാട്ടിൽ ഈ ഉത്സവം ദീപാവലിയെക്കാൾ അധികം ആഘോഷിക്കപ്പെടുന്നു. കർഷകർക്ക് ഈ ദിനം പ്രധാനപ്പെട്ടതാണ്. ഈ ദിവസം കുലദേവതയോടൊപ്പം സൂര്യദേവനെ പൂജിക്കുന്നു. പൂജയ്ക്കുശേഷം ചെറുപയറ് പരിപ്പും അരിയും പാലിലും നെയ്യിലും ഒരുമിച്ച് വേവിച്ചെടുത്ത് അത് ഭഗവാന് നിവേദിക്കുന്നു.
ആന്ധ്രപ്രദേശിലെ വലിയ ഒരു ഉത്സവമാണിത്. ഇത് നാല് ദിവസം ആഘോഷിക്കുന്നു. ആദ്യത്തെ ദിവസം “ഭോഗി’, രണ്ടാമത്തെ ദിവസം “സംക്രാന്തി’, മൂന്നാമത്തെ ദിവസം “കനുമ’, നാലാമത്തെ ദിവസം “മക്കനുമ’ എന്ന പേരിൽ ഇത് അറിയപ്പെടുന്നു.
കേരളത്തിൽ അയ്യപ്പസ്വാമിയുടെ ഭക്തർ മകരസംക്രാന്തിക്കു മുന്പ് 41 ദിവസത്തെ വ്രതമെടുക്കുന്നു. എല്ലാവരും ഒത്തു ചേർന്ന് ദിവസേന പൂജ, ഭജന, കീർത്തനം എന്നിവ നടത്തുന്നു. ശബരിമലയിലെ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ വ്രതസമാപ്തിയോടനുബന്ധിച്ച് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ദർശനത്തിന് എത്തുന്നു. മകര സംക്രാന്തി ദിവസം മലമുകളിൽ മകരജ്യോതി ദർശിച്ച് ദർശനപുണ്യം നേടി ഭക്തജനങ്ങൾ തിരിച്ചു പോകുന്നു.
Discussion about this post