ഇസ്ലാമാബാദ്: പുതിയ കരസേനാ മേധാവി ജനറൽ അസിം മുനീറിനെയും, പാകിസ്താൻ സൈന്യത്തെയും പരിഹസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നമ്മുടെ സൈന്യത്തിനും അതിന്റെ മേധാവിക്കും ചരിത്രത്തിൽ നിന്ന് ഒരു പാഠവും പഠിക്കാൻ കഴിയാത്തത് പാകിസ്താന്റെ ദൗർഭാഗ്യമാണെന്നായിരുന്നു ഇമ്രാന്റെ പ്രസ്താവന. അവർ ഇപ്പോഴും രാഷ്ട്രീയത്തിൽ ഇടപെടുന്നു. പാകിസ്താന്റെ പ്രശ്നങ്ങൾക്ക് ഒരേയൊരു പരിഹാരമേയുള്ളൂ. തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണം, അതിൽ കൃത്രിമം കാണിക്കരുത്. ഇമ്രാൻ ഖാൻ പറഞ്ഞു.
പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) തലവനായ ഇമ്രാൻ വീഡിയോ കോൺഫറൻസിംഗിലൂടെ പാർട്ടിയുടെ വനിതാ വിഭാഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
പഴയ തെറ്റുകളിൽ നിന്ന് നമ്മുടെ സൈന്യം ഇനിയും പാഠം പഠിക്കാത്തത് പാകിസ്താന്റെ ദൗർഭാഗ്യമാണ്. അവർ ഇപ്പോഴും രാഷ്ട്രീയത്തിൽ ഇടപെടുന്നു. അവർ ഒരു കക്ഷിയെ മറ്റൊരു കക്ഷിയുമായി തെറ്റിക്കുന്നു, ചിലപ്പോൾ അവർക്കിടയിൽ ഒത്തുതീർപ്പുണ്ടാക്കുകയും ചെയ്യുന്നു. സൈന്യം വ്യത്യസ്തമായ കളിയാണ് കളിക്കുന്നത്. ഖൈബർ പഖ്തൂൺഖ്വയിൽ എന്റെ പാർട്ടിക്ക് സർക്കാരുണ്ട്, അവിടെയും രാഷ്ട്രീയ കളികൾ നടക്കുന്നുണ്ട്. അവർ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇമ്രാൻ ഖാൻ പറഞ്ഞു.
പാകിസ്താനിൽ ഇപ്പോഴും രാഷ്ട്രീയ എഞ്ചിനീയറിംഗ് നടക്കുന്നുണ്ടെന്നും ഇമ്രാൻ പറഞ്ഞു. ഇന്ന് സർക്കാർ വളരെ ദുർബലമാണ്. ഈ സാഹചര്യത്തിൽ ആരാണ് രാജ്യത്തെ കുഴപ്പത്തിൽ നിന്ന് കരകയറ്റുക? ഇനി ഏത് സർക്കാർ വന്നാലും അഞ്ച് വർഷം കാത്തിരിക്കണം. കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് സർക്കാരിനെ തടയരുത്. വോട്ടിലൂടെയും സമാധാനപരമായുമുള്ള വിപ്ലവമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ എല്ലാവർക്കും അറിയാം. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. ഇന്നും ഉണർന്നില്ലെങ്കിൽ നമ്മുടെ അവസ്ഥ ശ്രീലങ്കയേക്കാൾ മോശമാകും. രാജ്യത്തെ പാവപ്പെട്ട തൊഴിലാളികൾ വില കുറഞ്ഞ ഭക്ഷ്യധാന്യങ്ങൾക്കായി വരിയിൽ നിൽക്കുകയും കാത്തിരിപ്പിനിടയിൽ മരിക്കുകയും ചെയ്യുന്നു. രാജ്യത്ത് പണപ്പെരുപ്പം സർവകാല റെക്കോർഡിലാണ് -ഇമ്രാൻ ഖാൻ പറഞ്ഞു.
ജനറൽ ഖമർ ജാവേദ് ബജ്‌വയ്ക്ക് ശേഷമാണ് ജനറൽ അസിം മുനീർ പാകിസ്താന്റെ പുതിയ കരസേനാ മേധാവിയായത്. തന്നെ പുറത്താക്കാൻ ജനറൽ ബജ്‌വ ശ്രമിച്ചുവെന്നാണ് ഇമ്രാന്റെ ആരോപണം.
Discussion about this post