പൊന്മുട്ടയിടുന്ന താറാവ് എന്ന് കേട്ടിട്ടില്ലേ? അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ചോദ്യം കുട്ടനാട്ടിലെ യുവതാറാവ് കർഷകരോട് ആണെങ്കിൽ ഉത്തരം വരും, അതെ വാസ്തവമാണ് അസൽ പൊന്മുട്ട തന്നെ ഇടും താറാവെന്ന്. പറഞ്ഞു വരുന്നത് ലാഭകരമായി മാറിക്കൊണ്ടിരിക്കുന്ന താറാവ് വളർത്തലിന്റെ കാര്യമാണ്. ഔഷധഗുണം കൊണ്ടും രുചികൊണ്ടും ഏറെ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് താറാവിറച്ചി. അതിനാൽ തന്നെ വിപണന സാദ്യത ഏറെയാണ്.
സംസ്ഥാനവിപണിയില്‍ മുട്ടയൊന്നിന് 10 മുതല്‍ 12 രൂപവരെയാണ് വില. മുട്ടവിരിഞ്ഞു പുറത്തെത്തുന്ന താറാവ് കുഞ്ഞുങ്ങള്‍ 120 ദിവസം കൊണ്ട് മുട്ടയിട്ടു തുടങ്ങുന്നു. ഒരുകിലോ നാടന്‍ താറാവിറച്ചിക്ക് വിപണിയില്‍ 350 രൂപക്കടുത്ത് വിലവരും. നൂറ് താറാവ് സ്വന്തമായുള്ള ഒരു കര്‍ഷകന്, മുട്ടവില്‍പ്പനയില്‍ നിന്ന് മാത്രമായി ശരാശരി 20000 രൂപക്ക് മുകളില്‍ ലാഭം നേടാനാകും. അതിനാൽ തന്നെ താറാവ് വളർത്തലിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണം വർധിച്ചുവരികയാണ്.
മറ്റു ജീവികളെ വളര്‍ത്തുന്നതില്‍ നിന്നും വ്യത്യസ്തമായി പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിച്ചുകൊണ്ടുള്ള സംയോജിത കൃഷിരീതിയില്‍ താറാവുവളര്‍ത്തലിന്റെ പ്രത്യേകത. എന്നാല്‍ സ്ഥലം , ജലത്തിന്റെ ലഭ്യത എന്നിവ ഉറപ്പു വരുത്തണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് താറാവ് കൃഷിയില്‍ ഏറിയപങ്കും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്നത്. കോഴികളെ വളര്‍ത്തുന്നത് പോലെ ഇവയെ കൂട്ടിലിട്ടു വളര്‍ത്താന്‍ കഴിയില്ല എന്നതാണ് താറാവ് വളര്‍ത്തലില്‍ ഒരു പോരായ്മ.ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആന്ധ്രാപ്രദേശ്, ഒറീസ്സ, ബീഹാര്‍, പശ്ചിമബംഗാള്‍, ആസാം, മണിപ്പൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് തര്‍ വളര്‍ത്തല്‍ പുരോഗമിക്കുന്നത്. താറാവ് വളര്‍ത്തലിന് അനുകൂലമായ എല്ലാവിധ സാഹചര്യങ്ങളുമുള്ള ഒരു സംസ്ഥാനം എന്ന നിലക്ക് കേരളത്തിന് ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്താവുന്നതാണ്.
താറാവ് വളർത്തൽ ലാഭകരമാകുന്നത് എങ്ങനെ ?
കോഴിവളര്‍ത്തലുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഒരു വര്‍ഷം കോഴിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മുട്ടകള്‍ താറാവ് വളര്‍ത്തലില്‍ നിന്നും ലഭിക്കുന്നു. മികച്ചയിനം താറാവുകളില്‍ നിന്നും വര്‍ഷത്തില്‍ ഏകദേശം 300 ല്‍ കൂടുതല്‍ മുട്ടകള്‍ കിട്ടുമ്പോള്‍ കോഴികളില്‍ നിന്നും സമാനസാഹചര്യത്തില്‍ അത്രയും മുട്ടകള്‍ ലഭിക്കുന്നില്ല. ഒരു മുട്ടക്കോഴി പരമാവധി ഒരു വര്‍ഷം മാത്രം കൃത്യമായി മുട്ട തരുമ്പോള്‍ താറാവ് 3 വര്‍ഷം മുട്ട നല്‍കുന്നു.കോഴികളെ അപേക്ഷിച്ച് താറാവുകള്‍ക്ക് ഉയര്‍ന്ന രോഗ പ്രതിരോധശേഷിയാണ് ഉള്ളത്. മാത്രമല്ല താറാവുകളുടെ വളര്‍ച്ച താരതമ്യേന ദ്രുതഗതിയിലാണ്. താറാവുകള്‍ പുലര്‍ച്ചയെ മുട്ടയിടുന്നതിനാല്‍ ഏകദേശം 98 ശതമാനം മുട്ടകളും രാവിലെ തന്നെ ശേഖരിച്ച് വിപണനം നടത്താന്‍ കഴിയുംഇറച്ചിത്താറാവുകള്‍ എട്ടാഴ്ച കൊണ്ട് 22.5 കിലോ ഗ്രാം തൂക്കം വയ്ക്കും.
കോഴിക്ക് ഭക്ഷണം നല്‍കുന്നത് പോലെ പോഷകസമ്പുഷ്ടമായ ആഹാരത്തിനു വേണ്ടി പണം മുടക്കേണ്ട ആവശ്യമില്ല.അടുക്കളയില്‍ ബാക്കി വരുന്ന അവശിഷ്ടങ്ങൾ താറാവുകള്‍ക്ക് ഭക്ഷണമായി നല്‍കാം. ഭക്ഷണത്തിൽ അസോള, ഉണക്കമീന്‍ എന്നിവ നൽകിയാൽ മികച്ച ഫലം ലഭിക്കും. പ്രതിരോധ കുത്തിവയ്പുകളാണ് പ്രധാന ചെലവ്.താറാവുകളിലെ കേരള ബ്രാന്‍ഡ് ആണ് കുട്ടനാടന്‍ താറാവുകള്‍. ഇറച്ചി വിപണിയില്‍ ഇവയ്ക്ക് വന്‍ ഡിമാന്‍ഡ് ആണുള്ളത്.കുട്ടനാടന്‍ താറാവുകള്‍ പ്രധാനമായും രണ്ടിനങ്ങളാണ്. ചാരയും ചെമ്പല്ലിയും.
രുചികരമായ ഇറച്ചിയാണ് ഇവയുടെ പ്രത്യേകത.ഭൗമശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണ് ഇവയുടെ ഇറച്ചിയും മുട്ടയും കൂടുതല്‍ പോഷകസമ്പുഷ്ടമാകുന്നത്.സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി മൃഗസംരക്ഷണ വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.മൃഗസംരക്ഷണ വകുപ്പിന്റെ ജീവരേഖ പദ്ധതി, ത്രിതല പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ ഈ രംഗത്തുണ്ട്.
Discussion about this post