തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ പദവിയിൽ ഒരു ലക്ഷം രൂപ ശമ്പളം കൈപ്പറ്റുന്ന ചിന്ത ജെറോം മുഴുവൻ സമയവും ചിലവഴിക്കുന്നത് പാർട്ടി പ്രവർത്തനത്തിന്. കഴിഞ്ഞ ഒരാഴ്ചയിലധികമായി പാർട്ടി പരിപാടികൾ ഒഴിഞ്ഞിട്ട് സഖാവിന് യുവജന കമ്മീഷൻ ഓഫീസിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ നേരമില്ല. ഓരോ ദിവസത്തെയും പാർട്ടി പരിപാടികൾ ചിത്രങ്ങൾ സഹിതം ചിന്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം സമാപിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ആദ്യാവസാനം നിറസാന്നിദ്ധ്യമായി ചിന്ത ജെറോം ഉണ്ടായിരുന്നു. ഇതിന് തൊട്ടുമുൻപാണ് ചിന്തയുടെ പേരിൽ ശമ്പള വിവാദം തലപൊക്കുന്നത്. വിവാദങ്ങൾക്ക് മറുപടിയായി 2018 മുതൽ തനിക്ക് ഒരു ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെന്ന് ചിന്ത ജെറോം തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. സർക്കാരിൽ നിന്ന് ഇത്രയധികം ശമ്പളം കൈപ്പറ്റുന്ന ഒരാൾ മുഴുവൻ സമയവും പാർട്ടി പരിപാടികളിൽ വ്യാപൃതമാകുന്നതിലെ പൊരുത്തക്കേടാണ് പൊതുസമൂഹം ഉയർത്തിക്കാട്ടുന്നത്.
ജനുവരി ആറ് മുതൽ 9 വരെ തലസ്ഥാനത്ത് നടന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ചിന്ത ജെറോം നിരീക്ഷകയായിരുന്നു. സമ്മേളനത്തിന്റെ തലേന്ന് നടന്ന സെമിനാറിൽ അദ്ധ്യക്ഷത വഹിച്ചത് മുതൽ ചിന്ത ഈ വേദിയിൽ സജീവമാണ്. ഓരോ ദിവസവും സമ്മേളന വേദിയിൽ നിന്നുളള ചിത്രങ്ങളും നേതാക്കൾക്കൊപ്പമുളള ചിത്രങ്ങളും ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
കേരളത്തിലെത്തിയ ചെഗുവേരയുടെ മകൾ ഡോ. അലീഡാ ഗുവേരയ്ക്കും കൊച്ചുമകൾ പ്രൊഫ. എസ്തഫാനിയ ഗുവേരയ്ക്കുമൊപ്പമുളള ചിത്രങ്ങളും ഇതിനിടെ കാണാം. സമ്മേളനം അവസാനിച്ചതിന് പിന്നാലെ ചെഗുവേരയുടെ കൊച്ചുമകൾ പ്രൊഫ. എസ്തഫാനിയ ഗുവേരയ്‌ക്കൊപ്പം കായൽ സവാരിയിലായിരുന്നു ചിന്ത. അഷ്ടമുടിക്കായലിലൂടെ ഇരുവരും സവാരി നടത്തുന്ന ചിത്രവും വിവരണവും ഫേസ്ബുക്കിലുണ്ട്. ഇത് കഴിഞ്ഞപ്പോൾ സിപിഎമ്മിന്റെ നേതാക്കൾ നാടൊട്ടുക്ക് നടത്തുന്ന ഗൃഹസന്ദർശനത്തിലായി ചിന്തയുടെ ശ്രദ്ധ. ചാത്തന്നൂർ മേഖലയിൽ ആയിരുന്നു സഖാവിന്റെ ഗൃഹസന്ദർശനം.
ഈ പരിപാടികളിൽ ഒന്നിലും യുവജന കമ്മീഷനുമായി പുലബന്ധം പോലും ഇല്ല. യുവജന കമ്മീഷൻ അദ്ധ്യക്ഷയെന്നാൽ അർദ്ധ ജുഡീഷ്യൽ പദവിയാണ്. ഈ പദവി വഹിക്കുന്ന ചിന്ത പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതിനാൽ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലോകായുക്തയിലും പരാതി ലഭിച്ചിരുന്നു.
പൊതുജനങ്ങളുടെ നികുതി പണം ശമ്പളമായി നൽകി മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് നേതാക്കളെ നിയോഗിക്കുന്നത് ശരിയാണോ എന്ന് സിപിഎം പരിശോധിക്കണമെന്ന് ചർച്ചകൾ ഉയർന്നുകഴിഞ്ഞു. 2016 ലാണ് ചിന്ത ജെറോം യുവജന കമ്മീഷൻ അദ്ധ്യക്ഷയായി എത്തുന്നത്. സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമം മുൻനിർത്തി ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതുൾപ്പെടെ ഭാരിച്ച ഉത്തരവാദിത്വമാണ് യുവജന കമ്മീഷന് ഉളളത്. എന്നാൽ ഇത്തരത്തിൽ കാര്യക്ഷമമായ യാതൊരു ഇടപെടലും കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post