ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രചരിപ്പിച്ച 6 യൂട്യൂബ് ചാനലുകളുടെ പ്രവർത്തനം നിരോധിച്ച് കേന്ദ്ര സർക്കാർ. വ്യാജവാർത്ത നൽകി സാമ്പത്തിക നേട്ടമുണ്ടാക്കിയതിനാണ് ചാനലുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. പ്രേക്ഷകരെ ആകർഷിക്കുന്നതിന് വിദ്വേഷം പരത്തുന്ന വാചകങ്ങളും ദൃശ്യമാദ്ധ്യമ രംഗത്തെ പ്രമുഖരുടെ ചിത്രങ്ങളും ഈ ചാനലുകൾ തംബ്നെയിലിൽ ഉൾപ്പെടുത്തിയിരുന്നതായും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
നിരോധിക്കപ്പെട്ട ചാനലുകൾ ആസൂത്രിതമായി വ്യാജവാർത്തകൾ നൽകിയിരുന്നതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. ഈ ചാനലുകൾക്ക് ഏകദേശം 20 ലക്ഷം സബ്സ്ക്രൈബേഴ്സാണ് ഉണ്ടായിരുന്നത്. 51 കോടി വീഡിയോ വ്യൂവർഷിപ്പും ഇവർക്ക് ഉണ്ടായിരുന്നു.
രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകൾ, സുപ്രീം കോടതി നടപടിക്രമങ്ങൾ, പാർലമെന്റിൽ നടക്കുന്ന ചർച്ചകൾ, സർക്കാരിന്റെ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ഈ ചാനലുകൾ വ്യാജവാർത്തകൾ നൽകിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് ഈ ചാനലുകൾ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിച്ചിരുന്നതായി കേന്ദ്ര സർക്കാർ കണ്ടെത്തി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രപതി എന്നിവരുടെ പേരിൽ ഇവർ വ്യാജ പ്രസ്താവനകളും സംപ്രേഷണം ചെയ്തിരുന്നു.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കുന്നത്. 2022 ഡിസംബർ 20ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധന വിഭാഗം മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
Discussion about this post