കൊച്ചി: ഒന്നരവർഷം മുൻപ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട ഭർത്താവ് അറസ്റ്റിൽ. എറണാകുളം എടവനക്കാട് വാചാക്കൽ സജീവനാണ് ഭാര്യയെ കൊലപ്പെടുത്തി വീടിന്റെ കാർ പോർച്ചിൽ കുഴിച്ചിട്ടത്.
2021 ഓഗസ്റ്റ് 16 ന് ഭാര്യ രമ്യ(32)യെ കൊലപെടുത്തിയെന്നാണ് സജീവന്റെ മൊഴി.
രമ്യയെ സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തിയത്. രമ്യ ബംഗളുരുവിലെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതിൽ സംശയം തോന്നി സഹോദരൻ നൽകിയ പരാതിയിലാണ് കൊലപാതകവിവരം പുറത്തായത്.പകൽ സമയത്താണ് കൊലപാതകം നടത്തിയത്. രാത്രി വീട്ടുമുറ്റത്ത് മൃതദേഹം കുഴിച്ചിട്ടു.
സജീവന്റെ വീട്ടിലായിരുന്ന മക്കളോട് അമ്മ മറ്റൊരാളുമായി ഇഷ്ടത്തിലായതിനാൽ അയാൾക്കൊപ്പമാണ് താമസമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ബന്ധുക്കളോ അയൽക്കാരോ ചോദിച്ചാൽ ബംഗളൂരുവിൽ ഒരു കോഴ്‌സ് പഠിക്കുകയാണെന്നും ഉടൻ വിദേശത്തേക്ക് പോകുമെന്ന് പറയാനും പറഞ്ഞ് പഠിപ്പിച്ചു.രമ്യയെ കാണാനില്ലെന്ന് കാട്ടി സഹോദരനാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. ഭർത്താവ് പരാതി നൽകണം എന്ന് പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സജീവനെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയത്.
തുടർന്ന് കേസ് അന്വേഷിച്ച പോലീസിന് സജീവന്റെയും മക്കളുടെയും മൊഴികളിൽ സംശയം തോന്നി. വിശദമായി ചോദ്യം ചെയ്തതോടെ സജീവൻ കുറ്റം സമ്മതിക്കുകയായിരുന്നു.
Discussion about this post