ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിൽ കുറ്റം നിഷേധിച്ച് പ്രതി ശങ്കർ മിശ്ര. താൻ മൂത്രമൊഴിച്ചില്ലെന്നും, പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നും ശങ്കർ മിശ്ര കോടതിയിൽ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിനായി ശങ്കർ മിശ്രയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിക്കുമ്പോഴായിരുന്നു പ്രതി കുറ്റം നിഷേധിച്ചത്.
താൻ യാത്രക്കാരിയ്ക്ക് മേൽ മൂത്രമൊഴിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. സംഭവം നടന്നുവെന്ന് പറയുന്ന സമയം പരാതിക്കാരിയുടെ സീറ്റ് ബ്ലോക്കായിരുന്നു. പിന്നെ എങ്ങനെയാണ് അവരുടെ അടുത്ത് എത്തുക. പരാതിക്കാരിയ്ക്ക് അടിക്കടി മൂത്രമൊഴിക്കുന്ന അസുഖമുണ്ട്. അതിനാൽ അവർ തന്നെ സ്വയം ഒഴിച്ചതാണ്. പരാതിക്കാരി കഥക് നർത്തകിയാണെന്നാണ് അറിയാൻ കഴിയുന്നത്. 80 ശതമാനം കഥക് നർത്തകിമാർക്കും ഇത്തരത്തിലൊരു ശാരീരികാവസ്ഥ ഉണ്ടാകാറുണ്ടെന്നും ശങ്കർ മിശ്ര വ്യക്തമാക്കി.
ഡൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ശങ്കർ മിശ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതോടെയായിരുന്നു കസ്റ്റഡി അപേക്ഷയുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ.
കഴിഞ്ഞ ആഴ്ചയായിരുന്നു ബംഗളൂരുവിൽ നിന്നും ശങ്കർ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. 70 കാരിയായ കർണാടക സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാ മദ്ധ്യേ തന്റെ ദേഹത്ത് ശങ്കർ മിശ്ര മദ്യലഹരിയിൽ മൂത്രമൊഴിച്ചെന്നാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് ബംഗളൂരുവിൽ നിന്നും കഴിഞ്ഞ ആഴ്ചയായിരുന്നു ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അമേരിക്കൻ കമ്പനിയായ വെൽസ് ഫാർഗോ ജോലിയിൽ നിന്നും ഇയാളെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
Discussion about this post