ചെന്നൈ: തമിഴ്‌നാട് ഗവർണറെ തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമെന്ന ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂർത്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഡിജിപിക്ക് പരാതി നൽകിയതായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലെ പറഞ്ഞു.
വിഷയത്തിൽ ഇതുവരെ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അണ്ണാമലെ ചൂണ്ടിക്കാട്ടി. പോലീസുകാരുടെ കൈകൾ ബന്ധിച്ചിരിക്കുകയാണ്. പോലീസ് സ്‌റ്റേഷനുകൾ പാർട്ടി ഓഫീസുകളാക്കി ഡിഎംകെ നേതാക്കൾ ഭരിക്കുകയാണെന്നും അണ്ണാമലെ കുറ്റപ്പെടുത്തി. അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഡിഎംകെയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ എന്നും ഇത്തരം മര്യാദയില്ലാത്ത രാഷ്ട്രീയമാണ് നടത്തിയിരുന്നത്. പ്രധാനമന്ത്രിയെപ്പോലുളള ഉന്നത ഭരണഘടനാ പദവിയിൽ ഇരിക്കുന്നവരെ ഡിഎംകെ അവഹേളിക്കുന്നത് പതിവാണെന്നും അണ്ണാമലെ കൂട്ടിച്ചേർത്തു. ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അണ്ണാമലെ ആവശ്യപ്പെട്ടു.
നയപ്രഖ്യാപന പ്രസംഗത്തിനിടെ ഉണ്ടായ സംഭവങ്ങളെ തുടർന്ന് ഗവർണർ സഭ വിട്ടു പോയതിന്റെ പേരിലായിരുന്നു ഡിഎംകെ നേതാവിന്റെ പരാമർശം. തമിഴ്‌നാട് സർക്കാർ കൊടുത്ത നയപ്രഖ്യാപന പ്രസംഗം വായിച്ചില്ലെങ്കിൽ ഗവർണറെ കശ്മീരിലെ തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമെന്നും അവർ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുമെന്നും ആയിരുന്നു ശിവജി കൃഷ്ണമൂർത്തിയുടെ പ്രസ്താവന.
Discussion about this post