ആലപ്പുഴ: ലഹരി കടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. രാഷ്ട്രീയം ദുഷിച്ചു പോയി. ലഹരിക്കെതിരെ പ്രവർത്തിക്കുകയും അവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിതെന്നും ജി.സുധാകരൻ കുറ്റപ്പെടുത്തി. സിപിഎം നേതാക്കൾ ലഹരി കടത്തിൽ പ്രതികളായതിന് പിന്നാലെയാണ് വിമർശനം. ആലപ്പുഴയിൽ ജൂനിയർ ചേംബർ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചത്
കരുനാഗപ്പള്ളി ലഹരി കേസ് പ്രതി ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ഏരിയ കമ്മറ്റിയംഗം ഷാനവാസിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സിപിഎം ആലപ്പുഴ ബ്രാഞ്ച് അംഗമായിരുന്നു ഇജാസ്. ആലപ്പുഴ നോർത്ത് ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമാണ് ഷാനവാസ്.
കഴിഞ്ഞയാഴ്ചയാണ് പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലായിരുന്നു ലഹരികടത്ത്. ലഹരി കേസിലെ പ്രധാന പ്രതികളുമായി ഷാനവാസിനുള്ള അടുത്ത ബന്ധം തെളിയിക്കുന്ന ചിത്രങ്ങളടക്കം പുറത്ത് വന്നിരുന്നു. സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് ഷാനവാസിനെതിരെ നടപടിയെടുക്കാൻ പാർട്ടി നിർബന്ധിതമായത്.
Discussion about this post