പത്തനംതിട്ട:ശബരിമലയിലെ മാലിന്യ നിർമ്മാർജ്ജനത്തിലും കൃത്യവിലോപം നടത്തുന്നതായി പരാതി. എല്ലാ വർഷവും മണ്ഡല കാലം കഴിഞ്ഞാൽ ആ സമയത്തെ മാലിന്യങ്ങൾ ടെൻറർകൊടുത്ത് നിർമ്മാർജ്ജനം ചെയ്യുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ വർഷം ടെൻറർ പിടിച്ചവർ മാലിന്യം കൃത്യമായി കൈകാര്യം ചെയ്തില്ലെന്നാണ് പരാതി. അതേ പ്രവണത തന്നെ ഇത്തവണയും ആവർത്തിക്കാനാണ് ടെൻറർപിടിക്കുന്ന കോൺട്രാക്റ്റർമാർ തയ്യാറെടുക്കുന്നത്.
ടെൻറർ പിടിക്കുന്നവർ മാലിന്യം ഇനിസിനേറ്ററുകളുപയോഗിച്ചാണ് നിർമ്മാർജ്ജനം ചെയ്യുന്നത്. എന്നാൽ മണ്ഡലകാലം കഴിഞ്ഞ് എല്ലാവരും പടിയിറങ്ങി കഴിഞ്ഞാലാണ് സന്നിധാനത്ത് ഈ പ്രവർത്തനങ്ങൾ നടത്തുക. നേരത്തെ ഉണ്ടായിരുന്ന മാലിന്യങ്ങളും പൂർണ്ണായും ഇൻസിനേറ്റർ ഉപയോഗിച്ച് നീക്കം ചെയ്തിട്ടില്ല. ഇക്കാരണത്താൽ മാലിന്യ കൂമ്പാരത്തിന് പിന്നിലുള്ള ദേവസ്വം കെട്ടിടങ്ങൾ ഇത്തവണ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു എന്നും പരാതിയുണ്ട്.
മാലിന്യം നീക്കം ചെയ്യാനായി ഏഴു ലക്ഷം രൂപയ്ക്ക് ടെൻറർ വിളിച്ചാണ് ജെസിബി ഇവിടെ എത്തിക്കുന്നത്. ഇതുപയോഗിച്ചുള്ള കാര്യക്ഷമമായ പ്രവർത്തനവും കഴിഞ്ഞ തവണ നടന്നിട്ടില്ല. ടെൻറർ വിളിച്ചെടുക്കുന്നവർ കുറേ അധികം മാലിന്യം കുഴിയെടുത്ത് മൂടി തടിതപ്പുകയാണുണ്ടായത്. എന്നാൽ കൃത്യമായി മാലിന്യം നീക്കം ചെയ്യാൻ ദേവസ്വം ബോർഡ് ഇവർക്ക് നിർദ്ദേശം നൽകുന്നില്ല എന്നതാണ് മറ്റൊരു പരാതി. ടെൻറർ വിളിച്ചെടുക്കുന്ന കോൺട്രാക്റ്റർമാരുടെ ചെയ്തികൾക്ക് നോക്കുകുത്തിയായി നിൽക്കുകയാണ് ദേവസ്വംബോർഡ് അധികൃതർ .
ഇത്തവണയും അടുത്ത ആഴ്ചയോടുകൂടി ശബരിമലയിൽ നിന്ന് എല്ലാവരും പടിയിറങ്ങും. അതിനു ശേഷം മാത്രമായിരിക്കും മാലിന്യ നിക്ഷേപത്തെ കുറിച്ച് ഇവർ ആലോചിക്കുന്നത് പോലും. ശബരിമലയിലെ മാലിന്യനിക്ഷേപം കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് ഹൈക്കോടതി ആവർത്തിച്ച് നിർദ്ദേശം നൽകി വരികയാണ്. എന്നിട്ടും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്താൽ ദേവസ്വം ബോർഡോ സർക്കാർ സംവിധാനങ്ങളോ തയ്യാറല്ല.
Discussion about this post