തിരുവനന്തപുരം: ഗുണ്ടകളുമായുള്ള ബന്ധം വഴി അവിഹിത സ്വത്ത് സമ്പാദനം നടത്തിയ മുപ്പതിലേറെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും. സബ് ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം വരുന്നത്.
മണ്ണ് മണൽ മാഫിയ ബന്ധം, അഴിമതി, സിവിൽ കേസുകളിലെ മധ്യസ്ഥത എന്നിവ വഴി അവിഹിതമായി പണം സമ്പാദിച്ചവരും അന്വേഷണപ്പട്ടികയിലുണ്ട്. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയവർക്കെതിരെയാണ് അന്വേഷണം തുടങ്ങിയതെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വ്യക്തമാക്കി.
ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ 10 വർഷത്തെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി രേഖകളും പരിശോധിക്കുന്നുണ്ട്. ഇവരുടെ അടുത്ത ബന്ധുക്കളുടേയും ബിനാമികൾ എന്ന് സംശയിക്കുന്നവരുടേയും സ്വത്ത് വിവരവും അന്വേഷിക്കുന്നുണ്ട്. ഗുണ്ടാബന്ധത്തിൽ പ്രതിച്ഛായ നഷ്ടപ്പെട്ട പോലീസിന്റെ മുഖം മിനുക്കാൻ നൂറിലേറെ എസ്എച്ച്ഒമാരെ മാറ്റി സ്‌റ്റേഷൻ ചുമതല എസ്‌ഐമാർക്ക് നൽകാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
Discussion about this post