സാമ്പത്തിക തട്ടിപ്പിൽ പെട്ട് ജമൈക്കയുടെ ഒളിമ്പിക് സ്പ്രിന്റിംഗ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കോടികൾ നഷ്ടമായതായി റിപ്പോർട്ട്. കിംഗ്സ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ നിക്ഷേപ സ്ഥാപനമായ സ്റ്റോക്ക്‌സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നാണ് ബോൾട്ടിന് 12 മില്യൺ ഡോളർ(97.5 കോടി) നഷ്ടമായത്. ഈ അക്കൗണ്ടിൽ ഇപ്പോൾ 12,000 ഡോളർ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് വിവരം.
10 വർഷത്തിലധികമായി ബോൾട്ടിന് ഇവിടെ അക്കൗണ്ട് ഉണ്ട്. ബോൾട്ടിന്റെ ആജീവനാന്ത സമ്പാദ്യമായിരുന്നു ആ അക്കൗണ്ടിൽ ഉണ്ടായിരുന്നതെന്ന് അഭിഭാഷകൻ ലിന്റൺ പി. ഗോർഡൻ പറഞ്ഞു. ”ധനകാര്യ സ്ഥാപനം ഈ തുക തിരികെ നൽകാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കും. വിഷയം സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും” അഭിഭാഷകൻ വ്യക്തമാക്കി.
എന്നാൽ സ്ഥാപനത്തിലെ ഒരു മുൻ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്നാണ് സ്റ്റോക്ക്‌സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ പ്രസ്താവനയിൽ പറയുന്നത്. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും, ആസ്തി സുരക്ഷിതമാക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
Discussion about this post