തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുവകകൾ കണ്ടു കെട്ടാൻ ആരംഭിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡിന് പിന്നാലെ പ്രഖ്യാപിച്ച ഹർത്താലിൽ വൻ നാശനഷ്ടമാണ് ഭീകരർ വരുത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ കെഎസ്ആർടി ബസ് അടക്കമുള്ള സർക്കാർ സ്വത്തു വകകൾ ഭീകരർ നശിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പോപ്പുലർ ഫ്രണ്ട് ഭീകരരിൽ നിന്ന് തന്നെ നഷ്ടം ഈടാക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. നഷ്ടം ഈടാക്കാനുള്ള നടപടി ശനിയാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർമാർക്ക് ലാൻഡ് റവന്യൂ കമ്മീഷണറാണ് നിർദ്ദേശം നൽകിയിരുന്നു.
കാസർകോട് പെരുമ്പള,പടന്ന ഓഫീസുകളിലാണ് സ്വത്ത് വകകൾ കണ്ടു കെട്ടൽ നടപടി ആരംഭിച്ചത്. തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് നടപടി. പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന പെരുമ്പളടവിലെ ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റിലും, പടന്നയിലെ തീരം ചാരിറ്റബിൾ ട്രസ്റ്റിലുമാണ് നടപടി. വയനാട്ടിൽ മാനന്തവാടി താലൂക്കിൽ മാത്രം പതിനൊന്നിടത്ത് റവന്യൂ സംഘം വസ്തുവകകൾ കണ്ടു കെട്ടിയത്.
പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറിയിരുന്ന അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും,വസ്തുക്കളും കണ്ടു കെട്ടി. തിരുവനന്തപുരം മണക്കാട് ഉള്ള പോപ്പുലർ ഫ്രണ്ട് ഓഫീസ് ജപ്തി ചെയ്യാൻ ജില്ലാ കലക്ടർക്ക് ലാൻഡ് റവന്യൂ കമ്മീഷണർ നിർദ്ദേശം നൽകി.
പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ ഉണ്ടായ നഷ്ടം ഈടാക്കാൻ ജപ്തി നടപടികൾ നടക്കാതിരുന്നത് ആഭ്യന്തര വകുപ്പ് കളക്ടർമാർക്ക് റിപ്പോർട്ടും അപേക്ഷയും കൈമാറാതിരുന്നതിനാൽ എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ മാസം 15നു മുൻപ് ജപ്തി നടപടിയും, തുടർന്ന് ഒരു മാസത്തിനുള്ളിൽ റവന്യൂ റിക്കവറിയും പൂർത്തിയാക്കാമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയ്ക്ക് ഉറപ്പ് നൽകിയിരുന്നു.
ജപ്തി വൈകിപ്പിക്കുന്നതിൽ അതൃപ്തി വ്യക്തമാക്കി ബുധനാഴ്ച ഹൈക്കോടതി സർക്കാരിനു താക്കീതു നൽകിയതോടെയാണ് റിപ്പോർട്ട് നൽകാനുള്ള നടപടികൾ ആഭ്യന്തരവകുപ്പ് ബുധനാഴ്ച ആരംഭിച്ചത്.
Discussion about this post