തിരുവനന്തപുരം: സ്ത്രീധന നിരോധന ചട്ടങ്ങൾ പരിഷ്‌കരിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. വധുവിന്റെ രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും പത്ത് പവനും മാത്രമേ ആകാവൂ എന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് പരിഷ്‌കാരം. കൊല്ലം നിലമേൽ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സംസ്ഥാന വനിത കമ്മീഷൻ പരിഷ്‌കരണ ശുപാർശകൾ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇതിന്റെ തുടർ നടപടികളിലേക്ക് കടന്നിരുന്നില്ല.
അടുത്തിടെ വനിതാ കമ്മീഷനും സ്ത്രീ സംരക്ഷണ ചർച്ചകളും പുരോഗമിച്ചതോടെയാണ് ഇപ്പോൾ വീണ്ടും തുടർ നടപടികൾക്ക് വേഗത കൂടിയത്. കേന്ദ്ര സ്ത്രീധന നിരോധന നിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളും ഭേദഗതി ചെയ്യും. ഇതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങൾ സമർപ്പിച്ചു. തദ്ദേശ ഭരണ വകുപ്പിന്റെ നിർദ്ദേശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധ വകുപ്പുകളുമായും ചർച്ചകൾ നടത്തിയതിന് ശേഷം ഭേദഗതിയുടെ കരട് നിയമവകുപ്പിന് അയക്കും.
വധുവിന് നൽകുന്ന മറ്റ് സാധനങ്ങൾ 25,000 രൂപയിൽ കൂടാൻ പാടില്ല. ബന്ധുക്കൾ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നൽകാവൂ. വധുവിന് ലഭിക്കുന്ന സമ്മാനങ്ങളുടെ വിനയോഗാവകാശം വധുവിന് മാത്രം. വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തണം. വിവാഹ രജിസ്‌ട്രേഷൻ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നൽകണം. വിവാഹത്തിന് മുൻപായി വധൂവരന്മാർക്ക് തദ്ദേശസ്ഥാപന തലത്തിൽ കൗൺസിലിംഗ് നിർബന്ധമാക്കണം തുടങ്ങിയവയാണ് വനിതാ കമ്മീഷന്റെ പ്രധാന ശുപാർശകൾ.
Discussion about this post