തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ സിപിഎം നേതാക്കളും പ്രവർത്തകരുമാണെന്ന് കെ സുരേന്ദ്രൻ. പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.
ചില പോലീസുകാർക്കെതിരെ എടുക്കുന്ന നടപടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉദ്ദേശിച്ചുള്ളത് മാത്രമാണ്. ഗുണ്ടാ-ലഹരി മാഫിയകളുമായും ഭീകരവാദ സംഘടനകളുമായും കേരളത്തിലെ പോലീസുകാർക്ക് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല. സിപിഎം നേതാക്കളും പ്രവർത്തകരുമാണ് സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ. ഇവരെ സംരക്ഷിക്കുന്ന ജോലിയാണ് പോലീസിനുള്ളതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടതാണ് പോലീസ് ഇത്രയും അധപതിക്കാൻ കാരണം. തിരുവനന്തപുരത്തെ മംഗലപുരം പോലീസ് സ്റ്റേഷൻ ഒരു പ്രതീകം മാത്രമാണ്. കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഗുണ്ടകൾക്കും ലഹരി മാഫിയകൾക്കും സ്വാധീനമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രാദേശിക സിപിഎം നേതാക്കളാണ് പോലീസിനെ നിയന്ത്രിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ സംസ്ഥാനത്ത് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കാത്ത സംസ്ഥാനമായി സിപിഎം കേരളത്തെ മാറ്റിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post