ധോണി: നാടിനെ വിറപ്പിച്ച പി.ടി സെവനെ പിടികൂടാനുള്ള രണ്ടാം ഘട്ടവും വിജയം. പി.ടി.സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി. ഇനി ആനയെ ധോണി ക്യാമ്പിലേക്ക് എത്തിക്കും. ആനയുടെ കണ്ണ് മറച്ചിരുന്ന തുണിയും മാറ്റി. മയക്കുവെടി വച്ച് മൂന്നര മണിക്കൂർ പിന്നിടുമ്പോഴാണ് ആനയെ ലോറിയിലേക്ക് കയറ്റാനായത്. മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരത്, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയിൽ കയറ്റിയത്. ധോണിക്കും വനാതിർത്തിക്കും ഇടയിലുള്ള സ്ഥലത്ത് വച്ചാണ് ആനയെ വെടിവച്ചത്. ഇതിന് പിന്നാലെ കാലുകളിൽ വടം കെട്ടി കണ്ണുകൾ കറുത്ത തുണി കൊണ്ട് മൂടി ആനയെ പൂർണ നിയന്ത്രണത്തിലാക്കിയിരുന്നു.
ധോണിയിൽ തയ്യാറാക്കിയ കൂട്ടിലേക്ക് പി.ടി.സെവനെ മാറ്റുന്നതോടെയാണ് ദൗത്യം അവസാനിക്കുന്നത്. ആശങ്കയുണ്ടാക്കുമെന്ന് കരുതുന്ന ഘട്ടങ്ങളൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാകാതെ പിന്നിടാൻ ദൗത്യസംഘത്തിനായി. ആന ഇപ്പോഴും മയക്കത്തില്‍ തന്നെയാണ്.
രാവിലെ 7നും 7.15നും ഇടയിലാണ് ഇടത് ചെവിക്ക് താഴെ മുൻകാലിന് മുകളിലായാണ് പി.ടി.സെവനെ വെടിവച്ചത്. ഏകദേശം 50 മീറ്റർ മാത്രം അകലെ നിന്നാണ് ഈ ദൗത്യം നിർവഹിച്ചത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ ആണ് 75 അംഗ ദൗത്യ സംഘത്തിന് നേതൃത്വം നൽകുന്നത്.
കഴിഞ്ഞ ഏഴു മാസമായി പാലക്കാട് ധോണി നിവാസികളുടെ പേടിസ്വപ്‌നമായിരുന്നു പി.ടി.സെവൻ. കഴിഞ്ഞ ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കുത്തിക്കൊലപ്പെടുത്തിയ ആന, നിരവധി കൃഷിയിടങ്ങളും നശിപ്പിച്ചു. മയക്കുവെടി വച്ച് ആനയെ പിടികൂടാമെന്ന് തീരുമാനം വന്നെങ്കിലും പിന്നീട് വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിന് പിന്നാലെയാണ് ദൗത്യസംഘം ആനയെ പിടികൂടാൻ ഇറങ്ങിയത്.












