സ്‌പെയിൻ : ഹിജാബ് ധരിച്ചാൽ തന്റെ വ്യക്തിത്വം തന്നെ നഷ്ടമാകുമെന്ന് അന്താരാഷ്ട്ര ചെസ് താരം സാറ ഖദീം. ഇറാൻ താരം ഹിജാബ് ധരിക്കാതെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇവർ സ്‌പെയിനിലേക്ക് കുടുംബത്തോടെ മാറി താമസിക്കുകയും ചെയ്തു.
” ഹിജാബ് ധരിച്ചാൽ ഞാൻ ഞാനല്ലാതെയാകും” എന്നാണ് സാറ ഖദീം പറഞ്ഞത്. നേരത്തെ ക്യാമറയ്ക്ക് മുന്നിൽ മാത്രമാണ് താൻ ഹിജാബ് ധരിച്ചിരുന്നത് എന്ന് സ്പാനിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ സാറ പറഞ്ഞു. അത് താൻ പുരുഷന്മാരെ ബഹുമാനിക്കുന്നത് കാരണമാണ്. എന്നാൽ ഹിജാബ് ധരിക്കുമ്പോൾ തനിക്ക് വ്യക്തിത്വം നഷ്ടപ്പെടുന്നത് പോലെ തോന്നി. അതുകൊണ്ടാണ് മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന ഈ പ്രവൃത്തി നിർത്താമെന്ന് തീരുമാനിച്ചത്.
മകൻ ജനിച്ചപ്പോൾ തന്നെ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറിപ്പോകണമെന്ന് ചിന്തിച്ചിരുന്നു. പേടി കൂടാതെ കുഞ്ഞിന് പുറത്തിറങ്ങി കളിക്കാൻ സാധിക്കുന്ന ഒരു രാജ്യമാണ് തേടിയത്. തുടർന്നാണ് സ്‌പെയ്‌നിലേക്ക് വരാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോഴും ഇറാനെ പ്രതിനിധീകരിച്ച് കളിക്കാനാണ് ആഗ്രഹമെന്നും സാറ പറഞ്ഞു.
ഡിസംബർ 25 ന് കസാക്കിസ്ഥാനിലെ അൽമാറ്റിയിൽ നടന്ന ഇന്റർനാഷണൽ ചെസ് ഫെഡറേഷന്റെ (FIDE) വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇറാനെ പ്രതിനിധീകരിച്ചാണ് സാറ മത്സരിച്ചത്. രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കുമ്പോൾ സ്ത്രീകൾ ശിരോവസ്ത്രം നിർബന്ധമായും ധരിക്കണമെന്ന് രാജ്യത്തിന്റെ നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ സാറ ഇത് ലംഘിച്ചു. ഇതോടെ താരത്തിനെതിരെ ഭരണകൂടം നടപടിയെടുക്കുകയായിരുന്നു. ഇറാനിലേക്ക് തിരിച്ച് വരരുത് എന്നാണ് മതനേതാക്കൾ ഉൾപ്പെടെ ഇവർക്ക് താക്കീത് നൽകിയത്. ഇത് കായിക താരങ്ങൾക്കിടയിൽ വൻ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
Discussion about this post