തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമെന്ന നയപ്രഖ്യാപനത്തിലെ അവകാശവാദം പരിതാപകരമായ ചിരിപ്പിക്കുന്ന പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നയപ്രഖ്യാപനത്തിന് ശേഷം നിയമസഭാ കോംപ്ലെക്‌സിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാർ അവകാശവാദത്തെ പരിഹസിച്ചത്.
കാർഷിക കടാശ്വാസ കമ്മീഷന്റെ കുടിശിക 400 കോടി രൂപയാണ്. പാവപ്പെട്ട ആളുകളെ സഹായിക്കുന്ന ആശ്വാസകിരണം മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. നെല്ല് സംഭരണത്തിന്റെ കുടിശിക 200 കോടി രൂപയാണ്. കുട്ടികൾക്ക് കൊടുക്കുന്ന സ്‌നേഹപൂർവ്വം, സമാശ്വാസം തുടങ്ങിയ പദ്ധതികൾ എല്ലാം മുടങ്ങി. കെട്ടിട നിർമാണ തൊഴിലാളി പെൻഷൻ അഞ്ച് മാസമായി കൊടുത്തിട്ടില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
നവകേരളം പദ്ധതിക്കായി കഴിഞ്ഞ ബജറ്റിൽ 1600 കോടി രൂപ നീക്കിവെച്ചു. പക്ഷെ ചിലവാക്കിയത് 3 ശതമാനമാണ് അതായത് 48 കോടി. നികുതി വരുമാനം കുറയുകയും ദുർചിലവുകൾ വർദ്ധിക്കുകയും ചെയ്തുവെന്നും ആ യാഥാർത്ഥ്യം നയപ്രഖ്യാപനത്തിൽ മറച്ചുവെച്ചതായും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഏറ്റവും നല്ല പോലീസാണ് കേരളത്തിലെ പോലീസ് എന്നാണ് നയപ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ഏറ്റവും മോശം പോലീസായി കേരള പോലീസ് മാറിയിരിക്കുന്ന വാർത്തകളാണ് ദിവസവും മാദ്ധ്യമങ്ങളിൽ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്യുകയാണ്. മയക്കുമരുന്ന്, ഗുണ്ടാ മാഫിയയുമായി സിപിഎമ്മിനും പോലീസിനും ബന്ധമുണ്ടെന്ന ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് നടപടി. ഭൂരിപക്ഷ തീവ്രവാദികളും ന്യൂനപക്ഷ തീവ്രവാദികളും പോലീസിൽ നുഴഞ്ഞുകയറിയിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
Discussion about this post