തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണ്. രണ്ടു ദശകം മുമ്പ് നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത് മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുവാനായി ബോധംപൂർവ്വം ചിലർ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളേണ്ടതുണ്ടെന്നും സുരേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുകയും രാജ്യത്തെ അപമാനിക്കുകയും ചെയ്യുന്ന ബിബിസി ഡോക്യുമെന്ററി സമൂഹമാദ്ധ്യമങ്ങൾ വഴി പ്രദർശിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഇടത് സംഘടനകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. വരുവിൻ കാണുവിൻ പ്രതിഷേധിക്കുവിൻ എന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post